ഇടുക്കി: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കുന്ന ഇടുക്കി പാക്കേജില്‍ ജില്ലയുടെ കായികരംഗത്ത് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധാരണ. പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ നടത്തിവരുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.

ജില്ലയില്‍ നീന്തല്‍ പരിശീലനത്തിന് ഇപ്പോള്‍ വേണ്ടത്ര സൗകര്യമില്ല. അതിനായി സാധ്യമായ സ്‌കൂളുകളില്‍ നീന്തല്‍ക്കുളങ്ങള്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. കൂടാതെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗ കേന്ദ്രങ്ങളും ആവശ്യമാണ്. ജില്ലയിലെ വിവിധ കളിക്കളങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. വിവിധയിടങ്ങളില്‍ വേണ്ടത്ര സ്പോട്സ് ഹോസ്റ്റലുകളും സ്ഥാപിക്കണം.

ഗ്രാമപഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. തോട്ടം മേഖലയിലെ കുട്ടികള്‍ക്കു കായിക പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പാക്കേജിന്റെ കരട് റിപ്പോര്‍ട്ടില്‍ ഈ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നു ചര്‍ച്ചയ്ക്ക് മറുപടിയായി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

ചര്‍ച്ചയില്‍ ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ സ്പോട്സ ഓഫീസര്‍ ഇന്‍ചാര്‍ജ് ദീപ്തി മരിയ ജോസ്, കായികതാരങ്ങളായിരുന്ന ജിന്‍സി ജോസ്, അഞ്ജലി ജോസ്, ഷെറിന്‍ ജോസ്, ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് പി എസ ഡോമിനിക്, കട്ടപ്പന ഗവ. കോളേജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ. അജയ് പി. കൃഷ്ണ, വുഷു അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ജേക്കബ്, നങ്കിസിറ്റി എസ് എന്‍ എച്ച് എസ് എസ് കായിക വിഭാഗം അധ്യാപകന്‍ ഷൈജു ചന്ദ്രശേഖരന്‍, സ്പോട്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി. കെ. കുര്യാക്കോസ്, കെ എല്‍ ജോസഫ്, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.