കാസർഗോഡ്: ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടിയാരംഭിക്കുന്നു. യൂനിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് ഒക്ടോബര്‍ 6 മുതല്‍ നല്‍കിത്തുടങ്ങുന്നത്.

ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) നല്‍കേണ്ടതാണ്. കുഞ്ഞിന് ഒന്നരമാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസ്സാണ്. ഒന്നര മാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നരമാസം, ഒമ്പത് മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കുന്നത്.

സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്.
ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ സംരക്ഷണം നല്‍കും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ.

അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യൂമോണിയ ആണന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം.

ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യആശുപത്രികളില്‍ 2000 രൂപ വരെ വിലയുള്ള പി സി വി വാക്സിന്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത് .

മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് ജില്ലയില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. പി.സി.വി വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ആനന്ദാശ്രമം കുടുംബാരോഗ്യകേന്ദ്രത്തില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.