കോട്ടയം: വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള തയാറെടുപ്പുകളായി. ജില്ലയിൽ 4653.13 ഹെക്ടറിലാണ് വിരിപ്പ് നെൽകൃഷി ചെയ്തിട്ടുള്ളത്. തയാറെടുപ്പുകൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതികളുടെയും യോഗം വിലയിരുത്തി.

ഒക്ടോബർ 11ന് ആരംഭിച്ച് ഡിസംബർ 31ന് വിളവെടുപ്പ് അവസാനിക്കും. തുടക്കത്തിൽ എട്ടു കൊയ്ത്തു-മെതി യന്ത്രങ്ങളാണ് ആവശ്യം. കൊയ്ത്ത് വ്യാപകമാകുന്നതോടെ ദിവസം 60 യന്ത്രങ്ങൾ വേണ്ടിവരും. സർക്കാർ മേഖലയിൽ 20 കൊയ്ത്തു-മെതി യന്ത്രങ്ങൾ ലഭ്യമാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് യോഗത്തെ അറിയിച്ചു. കൃഷി എൻജിനീയറിങ് വിഭാഗത്തിന് ഏഴും കെയ്കോയ്ക്ക് ആറും സ്മാം പദ്ധതി പ്രകാരമുള്ള ഏഴു യന്ത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ ആവശ്യമായ യന്ത്രങ്ങൾ സ്വകാര്യമേഖലയിൽനിന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. കൊയ്ത്തു-മെതി യന്ത്രങ്ങളുടെ വാടക നിരക്ക് ഏകീകൃതമായി നിശ്ചയിക്കുന്നതിനായി സ്വകാര്യമേഖലയിലെ ഉടമകളുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും യോഗം ഒക്ടോബർ 11ന് കളക്ട്രേറ്റിൽ ചേരും. കൊയ്ത്തുമായി ബന്ധപ്പെട്ട് നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്കും കൃഷി ഓഫീസർമാർക്കും കളക്ടർ നിർദേശം നൽകി. നെല്ലു സംഭരണത്തിനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.

വിവിധ പഞ്ചായത്തുകളിലെ വിരിപ്പ് കൃഷി വിവരങ്ങൾ ചുവടെ:
(ഗ്രാമപഞ്ചായത്ത്, പാടശേഖരങ്ങളുടെ എണ്ണം, കൃഷി സ്ഥലത്തിന്റെ വിസ്തൃതി എന്ന ക്രമത്തിൽ)

ആർപ്പൂക്കര- 16, 908.75 ഹെക്ടർ
അയ്മനം-18, 813.166 ഹെക്ടർ
കുമരകം-9, 428.4 ഹെക്ടർ
നീണ്ടൂർ-1, 99.2 ഹെക്ടർ
തിരുവാർപ്പ്-2, 84 ഹെക്ടർ
വെച്ചൂർ-27, 1314.55 ഹെക്ടർ
തലയാഴം-14, 579.13 ഹെക്ടർ
കല്ലറ-16, 425.93 ഹെക്ടർ