തിരുവനന്തപുരം :

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 1000 എൽ.പി.എം ശേഷിയുള്ള പുതിയ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർവഹിച്ചു. 10 ഐ.സി.യു കിടക്കകൾക്ക് ഉൾപ്പെടെ 180 കിടക്കകളിൽ ഇനി മുതൽ ഓക്സിജൻ ലഭ്യമാകും.

പി.എം കെയർസ് ഫണ്ടിന്റെ സഹായത്തോടെ ഡി.ആർ.ഡി.ഒ രൂപകല്പന ചെയ്തിരിക്കുന്ന പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത് ബി.ഇ.എം.എൽ ആണ്. നാഷണൽ ഹൈവേ അതോറിറ്റിക്ക് വേണ്ടി എൽ&ടി കമ്പനിയാണ് പ്ലാന്റിന് ആവശ്യമായ ഷെഡ് നിർമ്മിച്ചത്. ജില്ലാ നിർമിതി കേന്ദ്രമാണ് പൈപ്പ് ലൈൻ എത്തിക്കുന്നതിനുള്ള ബ്രിഡ്ജിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചത്. പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രത്യേക കണക്ഷൻ നടപടികൾ കെ.എസ.്ഇ.ബി ദ്രുതഗതിയിൽ പൂർത്തിയാക്കി. മെയ് മാസം തുടങ്ങിയ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയെന്നതും ഏറെ ശ്രദ്ധേയമാണ്. പൈപ്പ് ലൈൻ, ബ്രിഡ്ജിങ്, വൈദ്യുതി എന്നിവയ്ക്കാവശ്യമായ തുക ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്നാണ് വിനിയോഗിച്ചിരിക്കുന്നത്. 50 ലക്ഷത്തിലധികം രൂപയാണ് ഇതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെലവാക്കിയത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.വത്സല, ജില്ലാ നിർമിതി കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.