മടവൂർ, കുടവൂർ, വക്കം വില്ലേജ് ഓഫീസുകൾ ഇനി സ്മാർട്ട് വില്ലേജ് ഓഫീസുകൾ

തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ . വർക്കല താലൂക്കിലെ മടവൂർ, കുടവൂർ വില്ലേജ് ഓഫീസുകളുടെയും ചിറയിൻകീഴ് താലൂക്കിലെ വക്കം വില്ലേജ് ഓഫീസിന്റെയും സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു.ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തണ്ടപേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സംസ്ഥാനത്ത് നടപ്പാക്കും. വില്ലേജ് ഓഫീസുകൾ ജനശാക്തീകരണത്തിന്റെ മാതൃകകളായി മാറണമെന്നും ഫയലുകൾ അതിവേഗം തീർപ്പാക്കാനായി അത്യാധുനിക സേവനങ്ങൾ വില്ലേജ് ഓഫീസുകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

44 ലക്ഷം രൂപ ചെലവഴിച്ചാണ് കുടവൂർ, മടവൂർ വില്ലേജ് ഓഫീസുകളെ സ്മാർട് വില്ലേജ് ഓഫീസുകളായി നവീകരിച്ചത്. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിലൂന്നി അവശ്യസേവനങ്ങൾ ആധുനിക സൗകര്യങ്ങളോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ലക്ഷ്യം. 25 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വക്കം വില്ലേജ് ഓഫീസിനെ സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റിയത്.വർക്കല താലൂക്കിലെ സ്മാർട്ടവില്ലേജ് ഓഫീസ് മന്ദിരോദ്ഘാടന പരിപാടിയിൽ വി.ജോയ് എംഎൽഎയും ചിറയിൻകീഴ് താലൂക്കിൽ ഒ.എസ് അംബിക എം.എൽ.എയും അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.