ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദേശിച്ചു. ഇന്ന് (ഒക്ടോബര്‍ 12) യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. 204.40 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒക്ടോബര്‍ 14,15 തീയതികളില്‍ മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം. കെ.എസ്.ഇ.ബി, പോലീസ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങിയവ അടിയന്തര സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണം.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ ഫോണില്‍ 24 മണിക്കൂര്‍ ഫോണില്‍ ലഭ്യമായിരിക്കണം. താലൂക്ക്തല ജാഗ്രതാ നടപടികളും കൈക്കൊള്ളണം. ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കെ മരച്ചില്ലകള്‍ മുറിച്ച് നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണം. ആശുപത്രികളില്‍ തടസ്സരഹിത വൈദ്യുതി കെ. എസ്. ഇ. ബി. ഉറപ്പാക്കണം. ഇവിടങ്ങളില്‍ ജനറേറ്റര്‍ സംവിധാനവും ആശുപത്രി അധികൃതര്‍ ഒരുക്കണം.

താലൂക്ക് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഇവിടെ അഞ്ചു പേരെങ്കിലും ഡ്യൂട്ടിയല്‍ വേണം. മണ്ണുമാന്തി, ക്രെയിന്‍ സംവിധാനം ഗതാഗത വകുപ്പാണ് ഒരുക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കാവുന്ന കെട്ടിടങ്ങള്‍ സജ്ജമാക്കണം. വില്ലേജ് ഓഫീസര്‍മാര്‍ ഇവയുടെ താക്കോല്‍ സൂക്ഷിക്കണം. ഖനന പ്രവര്‍ത്തനങ്ങളെല്ലാം ഇനിയൊരു അറിയിപ്പ് ലഭിക്കും വരെ നിറുത്തി വയ്ക്കണം. വാര്‍ത്താവിനിമയം ഇടതടവില്ലാതെ ബി. എസ്. എന്‍. എല്‍. ലഭ്യമാക്കണം.

സാമൂഹ്യ-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കണം. ആംബുലന്‍ സൗകര്യം ഡി. എം. ഒ ഉറപ്പാക്കണം. ജില്ലാ സപ്ലൈ ഓഫീസര്‍ ഭക്ഷ്യധാന്യങ്ങള്‍ കരുതി വയ്ക്കണം. ആളുകളെ മാറ്റേണ്ട സാഹചര്യം കണക്കിലെടുത്ത് കെ. എസ്. ആര്‍. ടി. സി ആവശ്യമായ ക്രമീകരണം ഒരുക്കണം. ജനങ്ങള്‍ കഴിയുന്നതും വീടിനുള്ളില്‍ കഴിയണം. അപകടമേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ബീച്ചുകളിലോ മറ്റ് ജനസ്രോതസുകളിലേക്കോ പോകരുത്.

കുട്ടികളേയും ഇത്തരം സ്ഥലങ്ങളിലേക്ക് വിടരുത് എന്നീ ജാഗ്രതാ നിര്‍ദ്ദേശങ്ങളും കലക്ടര്‍ നല്‍കി. സ്ഥിതിഗതി വിലയിരുത്താന്‍ സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. എ.ഡി.എം എന്‍. സാജിതാ ബീഗം വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.