* ഒരു തുണ്ടു ഭൂമി തരിശിടാൻ ഈ സർക്കാർ അനുവദിക്കില്ല- മന്ത്രി എ.കെ. ബാലൻ
* നഷ്ടപ്പെട്ട കാർഷിക സംസ്‌കൃതി തിരികെ കൊണ്ടുവരും- മന്ത്രി സുനിൽ കുമാർ
ഒരു തുണ്ടു ഭൂമി പോലും തരിശിടാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്ന് സാസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. ഉടമസ്ഥന് സ്വന്തമായി ഭൂമിയിൽ കൃഷി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി സർക്കാർ അവിടെ കൃഷിയിറക്കും. അതിന്റെ 25 ശതമാനം ഉടമസ്ഥനും ബാക്കി കൃഷി ഇറക്കുന്നതിനുള്ള ചെലവായും കണക്കാക്കും. വാമനപുരം കളമച്ചൽ പാടത്ത് നടന്ന അഗ്രി-കൾച്ചർ (ഓർഗാനിക് തിയറ്റർ) എന്ന പരിപാടിയിൽ ഇടശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിന്റെ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ നിലവിൽ വന്ന ശേഷം 49,400 ഏക്കർ തരിശ് ഭൂമി കൃഷി യോഗ്യമാക്കുകയും ഒരുലക്ഷം ടൺ നെല്ല് അധികമായി ഉൽപ്പാദിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
പരസ്പര സ്‌നേഹവും വിശ്വാസവും ഊട്ടി വളർത്താൻ കഴിയുന്നത് കാർഷിക സംസ്‌ക്കാരത്തിന് മാത്രമാണന്ന് പരിപാടിയിൽ ജൈവ കാർഷികതയുടെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. നഷ്ടമായ ആ സംസ്‌ക്കാരം തിരിച്ചുകൊണ്ടുവരാനാണ് ഹരിതകേരളം മിഷനിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അട്ടപ്പാടിയിൽ കൃഷി വകുപ്പ് പട്ടികവർഗ വകുപ്പുമായി ചേർന്ന് ആദിവാസികളുടെ പരമ്പരാഗത ഭക്ഷ്യ ഉൽപ്പന്നങ്ങളായ ചാമ, തിന, ചോളം റാഗി എന്നിവ കൃഷി ചെയ്യുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭാരത് ഭവനാണ് കളമച്ചൽ പാടത്ത് പരിപാടി സംഘടിപ്പിച്ചത്. കൂടുതൽ വയലുകളിൽ കൃഷിയിറക്കുകയും പുതുതലമുറക്ക് കൃഷിയും നാടൻകലകളും പരിചയപ്പെടുത്തുകയുമാണ് പരിപാടികൊണ്ട് ഉദേശിക്കുന്നത്. 10 ഏക്കറിലാണ് ജൈവകൃഷി ചെയ്യുന്നത്. നാടകങ്ങൾ, നാടൻ പാട്ടുകൾ എന്നിവ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഇവിടത്തെ വേദികളിൽ അവതരിപ്പിക്കും.
ഡി.കെ. മുരളി എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി, ത്രിതലപഞ്ചായത്തംഗങ്ങൾ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കർഷകർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.