കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ വായ്പ കുടിശ്ശികയുടെ പേരില്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് ഒഴിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ദിശ യോഗം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടും ചെലവും യഥാസമയം സമര്‍പിച്ച് കേന്ദ്രവിഹിതം ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും.
പി.എം.എ.വൈ പ്രകാരം വീട് അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളിലെ ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങുന്നതിന് കൂടി ധനസഹായം, പി. എം. ജി .എസ്. വൈ. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വിവിധ റോഡുകള്‍ക്ക് അംഗീകാരം, കോവിഡ് ബ്രിഗേഡിന് തൊഴിലവസരങ്ങളില്‍ മുന്‍ഗണന, വിദ്യാഭ്യാസ ലോണുകള്‍, പി. എം. ഇ. ജി. പി. പദ്ധതി വായ്പകള്‍ക്ക് ബാങ്കുകളുടെ സഹകരണം, സര്‍വ്വശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വയ്ക്കാന്‍ തീരുമാനിച്ചു.
എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, വിവിധ പദ്ധതികളുടെ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.