ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാലാവധി കഴിഞ്ഞ ഡാമുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനത്തിന്റ ഉത്തരവാദിത്വമായി ഏറ്റെടുത്തുട്ടുളളതായി വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി പറഞ്ഞു. ഡാമുകളുടെ സുരക്ഷയും ദൈനംദിന പരിപാലനവും  നടത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ  കെ.എസ്.ഇ.ബി പള്ളത്ത് നിര്‍മ്മിച്ച ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ കാലാവധി കഴിഞ്ഞെങ്കിലും അവയെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഡാം സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച നിലപാടാണ്  സ്വീകരിച്ചിട്ടുളളത്. വൈദ്യുതി ഉല്പാദനത്തോടൊപ്പം കുടിവെള്ള വിതരണവും ഉറപ്പു വരുത്തുന്ന പുതിയ  ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിനും രാഷ്ട്രീയ ഐക്യം അനിവാര്യമാണ്. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലുളള 20 ഓളം ചെറുകിട പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും രാഷ്ട്രീയത്തിനധീതമായ കൂട്ടായ പരിശ്രമം ഉണ്ടാകാണമെന്നും അദ്ദേഹം പറഞ്ഞു. ഡാമുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഡാമുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുളള പുതിയ മന്ദിരം 8.98 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുളളത്. 
 ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.  ജോസ് കെ മാണി എം. പി മുഖ്യപ്രഭാഷണം നടത്തി. ഡാം സേഫ്റ്റി ആന്‍ഡ് ഡിആര്‍ഐപി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, കൗണ്‍സിലര്‍മാരായ സാബു പള്ളിവാതുക്കല്‍, പി.എന്‍ സരസമ്മാള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. ജനറേഷന്‍-സിവില്‍ ആന്‍ഡ് എച്ച് ആര്‍എം ഡയറക്ടര്‍ എസ്. രാജീവ് സ്വാഗതവും റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഒ. ബാബുരാജ് നന്ദിയും പറഞ്ഞു.