കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജിലെ മാതാംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ മരിച്ച സംഭവം വളരെ ദു:ഖകരമാണെന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്നും തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തില്‍ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് മൂന്നോടെ മാതംകുളത്ത് കുട്ടികളുടെ കുടുംബം താമസിക്കുന്ന വാടകവീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ പിതാവ് അബൂബക്കര്‍ സിദ്ദിഖ്, മാതൃപിതാവ് മുഹമ്മദ്കുട്ടി എന്നിവരുമായി മന്ത്രി സംസാരിച്ചു. പ്രാദേശിക ജനപ്രതിനിധികളും തദ്ദേശഭരണ ജീവനക്കാരും മന്ത്രിയോടൊപ്പം എത്തിയിരുന്നു. ഒക്ടോബര്‍ 12 ന്പുലര്‍ച്ചെ അഞ്ചോടെയുണ്ടായ അപകടത്തില്‍ കാടപ്പടി വരിച്ചാല്‍ ചോളാഞ്ചേരി അബൂബക്കര്‍ സിദ്ദിഖിന്റെയും സുമയ്യയുടേയും മക്കളായ ദിയാന ഫാത്തിമ (ഏഴ്), ലുബാന ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചത്.