കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയിലെ ക്ഷീരമേഖലയിൽ 18 ലക്ഷം രൂപയുടെ നാശമുണ്ടായതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു അറിയിച്ചു. പ്രാഥമിക കണക്കാണിത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ ബ്ലോക്കുകളിലാണ് നഷ്ടം നേരിട്ടത്. ഒൻപതു തൊഴുത്തുകൾ പൂർണമായും 11 എണ്ണം ഭാഗികമായും തകർന്നു. രണ്ടു പശുക്കൾ ചത്തു. നൂറു ചാക്ക് കാലി തീറ്റയും ആയിരം കിലോ വൈക്കോലും വെള്ളം നനഞ്ഞ് നശിച്ചു. നാലര ഏക്കർ തീറ്റ പുൽകൃഷി തോട്ടം വെള്ളത്തിൽ മുങ്ങി.
ദുരന്ത സാഹചര്യത്തിൽ 2500 ലിറ്റർ പാൽ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കാതെ വന്നതിനെ തുടർന്നും സാമ്പത്തിക നഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘളുടെ കെട്ടിടങ്ങൾക്കും പാൽ പരിശോധന ഉപകരണങ്ങൾക്കും നാശമുണ്ടായി.