സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

നടപടികൾ പൂർത്തീകരിക്കാത്ത മുൻ അപേക്ഷകളിൽ നടപടി നവംബർ 10 നകവും ഒക്ടോബറിൽ ഉണ്ടായ കൃഷി നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ നടപടി  30 ദിവസത്തിനകവും പൂർത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിലും നഷ്ടപരിഹാര അപേക്ഷകളിൽ ഒരു മാസത്തിനകം വകുപ്പ് നടപടി പൂർത്തികരിക്കും.
കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 200 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് കണക്കാക്കപ്പെട്ടിട്ടുള്ളത്.

കാർഷിക വിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഉള്ള നഷ്ടപരിഹാരത്തുകയും  ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള തുകയും ലഭിക്കും.  വിളകൾ ഇൻഷുർ ചെയ്യാത്ത കർഷകർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള നഷ്ടപരിഹാര തുകയാണ് ലഭിക്കുക. ഇവ ലഭ്യമാക്കുന്നതിനായി  സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം അടക്കമുള്ള രേഖകളാണ് ഉടനെ സമർപ്പിക്കുവാൻ  മന്ത്രി  നിർദ്ദേശിച്ചത്.

വിളനാശം സംഭവിച്ചിട്ടുള്ള കർഷകർക്ക് വിള നാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനസ്ഥാപിക്കുന്നതിനായി മറ്റു പല ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. വിത്ത്  വിതച്ച ശേഷം വെള്ളം കയറി  വിത നഷ്ടപ്പെട്ട കർഷകർക്ക് നെൽവിത്ത് പൂർണമായും സൗജന്യ നിരക്കിൽ വിതരണം ചെയ്യും. കൂടാതെ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം കൃഷി നാശം സംഭവിച്ച മേഖലകളിൽ പുറംബണ്ട് കെട്ടുന്നതിനും ബണ്ടുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും സർക്കാരിൽനിന്ന് പ്രത്യേകം തുക

അനുവദിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു. മടവീഴ്ച ഉണ്ടായ പ്രദേശങ്ങളിൽ ഇതിനകംതന്നെ പുറംബണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആലപ്പുഴ ജില്ലയിൽ 26ഉം കോട്ടയം ജില്ലയിൽ 11ഉം മട വീഴ്ചകളാണ് വിവിധ പാടശേഖരങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാലുവേഷൻ അടിയന്തിരമായി തയ്യാറാക്കുന്നതിന്  നിർദ്ദേശം നൽകിയിട്ടുണ്ട്.

കർഷകർക്ക് അവരുടെ പരാതികൾ ബോധിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഒരു കൺട്രോൾ റൂം സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
വിളനാശം സംഭവിച്ച കർഷകർ എത്രയും പെട്ടെന്ന് വിവരങ്ങൾ കൃഷിഭവനുകളിൽ അറിയിക്കണം. നഷ്ടപരിഹാരത്തിന് ഇപ്പോൾ AIMS വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള കർഷകർ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇൻ’ ഐഡി ഉപയോഗിച്ച് പോർട്ടലിൽ അപേക്ഷിക്കാം.

ഇത് കർഷകർക്ക് സ്വന്തമായോ, അക്ഷയ സെന്ററുകൾ മുഖേനയോ, കോമൺ ഫെസിലിറ്റേഷൻ സെന്റർ മുഖേനയോ, കൃഷി ഭവൻ മുഖേനയോ ചെയ്യണം. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം  വിള ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകത്തും ഇൻഷ്വർ ചെയ്തിട്ടില്ലാത്ത കർഷകർ പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിനായി AlMS പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.