സപ്ലൈകോയുടെ സേവനങ്ങൾ ആധുനികവൽക്കരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ അനിൽ. ആനന്ദവല്ലീശ്വരത്ത് നവീകരിച്ച സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ആദിവാസി ഊരുകളിലും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും അവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്. ഒന്നരലക്ഷത്തോളം മുൻഗണന റേഷൻ കാർഡുകൾ അനർഹരുടെ കയ്യിൽ നിന്നും തിരികെ വാങ്ങാൻ കഴിഞ്ഞു. ഈ കാർഡുകളിൽ ഒരു ലക്ഷത്തി പത്തൊൻപതിനായിരത്തോളം കാർഡുകൾ അർഹരായ സാധാരണക്കാർക്ക് വിതരണം ചെയ്തു.

പൊതുവിതരണ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തീരപ്രദേശങ്ങളിലും, മലയോര മേഖലയിലും മൊബൈൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

സംസ്ഥാനത്ത് അരി വിതരണം സുഗമമാക്കാൻ കൂടുതൽ അരിയുടെ ആവശ്യകത കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആന്ധ്ര, തെലങ്കാന മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന ജയ അരി പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സപ്ലൈകോ വഴി ന്യായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതോടെ മാർക്കറ്റിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ കാണാത്ത തരത്തിലുള്ള ഇടപെടലാണ് നടപ്പിലാക്കി വരുന്നത്. പതിമൂന്നോളം നിത്യോപയോഗ സാധനങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി വില കൂട്ടാതെ നൽകി വരികയാണ്. ഗൃഹോപകരണങ്ങൾ അടക്കം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന പീപ്പിൾസ് ബസാർ കൂടുതൽ ഇടങ്ങളിൽ തുറക്കാൻ കഴിഞ്ഞു-മന്ത്രി പറഞ്ഞു.

എം. മുകേഷ് എംഎൽഎ അധ്യക്ഷനായി.എൻ. കെ. പ്രേമചന്ദ്രൻ എംപി ആദ്യവില്പന നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡിവിഷൻ കൗൺസിലർ ബി. ശൈലജ, സപ്ലൈകോ റീജണൽ മാനേജർ വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.