വീടില്ലാത്ത എല്ലാവര്‍ക്കും വീടുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍്റെ ലൈഫ് മിഷന്‍ പദ്ധതി ആദ്യഘട്ട പ്രവൃത്തികള്‍ 87 ശതമാനം ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ജൂലായ് 31 നകം 95 ശതമാനം പണിയും പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. ജില്ലയില്‍ 2744 വീടുകളുടെ പണിപൂര്‍ത്തീകരിച്ചു. ഇനി 419 വീടുകളുടെ പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. എസ്സി വിഭാഗത്തില്‍ 277 വീടുകളുടെ പണിപൂര്‍ത്തിയാക്കി. 83 വീടുകളുടെ പണി ഇനി പൂര്‍ത്തിയാക്കാനുണ്ട്. എസ്സി വിഭാഗത്തില്‍ 76 ശതമാനമാണ് പണിപൂര്‍ത്തീകരണം. എസ്ടി വിഭാഗത്തില്‍ 112 വീടുകള്‍ പണിപൂര്‍ത്തീകരിച്ചു. 23 വീടുകളാണ് ഇനി പണിതീരാനുള്ളത്. ഇതില്‍ 14 വീടുകളുടെ പണി ജൂലായില്‍ പൂര്‍ത്തിയാക്കും. ജില്ലാ പഞ്ചായത്തിന്‍്റെ പരിധിയില്‍ 72 വീടുകളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. 62 ശതമാനമാണ് പദ്ധതി പൂര്‍ത്തീകരണം. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 29 വീടുകളുടെ പണി പൂര്‍ത്തീകരിക്കാനുണ്ട്. സംസ്ഥാനതലത്തില്‍ പദ്ധതി പൂര്‍ത്തീകരണത്തില്‍ നിലവില്‍ ജില്ല മൂന്നാം സ്ഥാനത്താണ്. പദ്ധതി പൂര്‍ത്തീകരണത്തിന് സത്വര നടപടികള്‍ വേണമെന്ന് ലൈഫ് മിഷന്‍ പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. മുന്‍ഗണന നിശ്ചയിച്ചുകൊണ്ട് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പദ്ധതി പൂര്‍ത്തീകരണം സാധ്യമാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.