പാറപ്പുറത്ത് നൂറുമേനി വിളയിച്ച് കാഞ്ഞങ്ങാട് ജില്ലാ ജയിലിന്റെ കൃഷി പാഠം. ജയിലിന് സമീപത്തെ അര ഏക്കർ ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയാണ് ജയിൽ അന്തേവാസികൾ പച്ചക്കറി വിളയിച്ചത്. ഹരിത കേരളം മിഷന്റെ ഭാഗമായി കാഞ്ഞങ്ങാട് കൃഷി ഭവന്റെ പിന്തുണയോടെയാണ്സ കൃഷിയിറക്കിയത്. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി. സുരേഷ് കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വെണ്ട, പയർ, വഴുതിന, തക്കാളി, പച്ചമുളക്, വാഴ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഇത് കൂടാതെ ഗ്രോബാഗിലും പച്ചക്കറി കൃഷിയുണ്ട്. കൃഷിക്കാവശ്യമായ ജൈവവളം ജയിലിൽ തന്നെ നിർമ്മിച്ചു. കൃഷിക്കും കുടിവെള്ളത്തിനും ജലം യഥേഷ്ടം ലഭ്യമാക്കുന്നതിന് മഴവെള്ള റീച്ചാർജിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നു.

ആരെയും ആകർഷിക്കുന്ന മുന്തിരിപ്പന്തലും ജയിലിലുണ്ട്. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി.ബിന്ദു, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം. പി സുബ്രഹ്മണ്യൻ, ജില്ലാ ജയിൽ സുപ്രണ്ട് കെ. വേണു, ഡോ. ശ്രീജിത്ത്, മ്യദുല വി. നായർ, ഷണ്മുഖൻ പി.കെ, ജിമ്മി ജോൺസൺ, പുഷ്പരാജു എൻ.വി, മധു, ധനരാജ്, സോജ നാലകത്ത്, നാരായണൻ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.