മലയാളം ലോകസാഹിത്യത്തിൽതന്നെ അറിയപ്പെടുന്ന ഭാഷയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ നിയമ സാംസ്കാരിക പാർലമെന്ററി കാര്യ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. നിയമ വകുപ്പ് സംഘടിപ്പിച്ച ഭരണഭാഷാ വർഷാചരണത്തിന്റെ വകുപ്പുതല ഉദ്ഘാടനവും സമ്മാനദാനവും ഡിസ്പ്ലേ ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മവും നിർവഹിക്കുകയായിരുന്നു മന്ത്രി. മലയാളത്തിൽനിന്ന് നിരവധി കൃതികളാണ് ഇതര ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഷേക്സ്പിയറുടെ നാടകങ്ങൾ ഉൾപ്പെടെ നിരവധി ക്ലാസിക്കുകൾ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഇതെല്ലാം മലയാള ഭാഷയുടെ മഹത്വത്തെയാണ് ഉയർത്തിക്കാട്ടുന്നത്. പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം. മലയാളത്തിന് ഊർജം ലഭിച്ചത് ചെന്തമിഴിൽനിന്നാണ്. അധികാരത്തിന്റെ ഭാഗമായി വളർന്നു വന്നതുകൊണ്ടാണ് ഇംഗ്ലീഷിന് ഇത്രയധികം പ്രാധാന്യം കിട്ടയത്. ശ്രേഷ്ഠഭാഷാ പദവി പൂർണമാകണമെങ്കിൽ എല്ലാ രംഗങ്ങളിലും ഭരണഭാഷ മലയാളത്തിലാകണം. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ച നാൾ മുതൽ ഭരണഭാഷ മലയാളത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2015ലാണ് മലയാളം ഔദ്യോഗിക ഭാഷയാക്കുന്ന നിയമം കൊണ്ടുവന്നത്. അതിന്റെ തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമായി സർക്കാർ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വിജയകുമാർ സ്വാഗതവും നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി എൽ. ശോഭാനായർ നന്ദിയും പറഞ്ഞു.