കൊല്ലം ജില്ലയിലെ മഴക്കെടുതി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ അഫ്സാന പർവീൺ. കുന്നത്തൂർ താലൂക്കിലെ കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട, മൺട്രോത്തുരുത്ത് ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആണ് സന്ദർശിച്ചത്.
എം. ജി. എൽ. പി. എസ്. കൊടുവിള, സർക്കാർ എൽ. പി. എസ്. കോതപുരം, എസ്. എൻ. സെൻട്രൽ സ്കൂൾ കോതപുരം, സർക്കാർ എച്ച്. എസ്. നെല്പുരക്കുന്ന് എന്നിവിടങ്ങളിലെ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.
കല്ലടയാർ കരകവിഞ്ഞ് തീരത്തുള്ള വീടുകളെല്ലാം വെള്ളത്തിലാണ്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം.
ക്യാമ്പുകളിൽ കഴിയുന്നവരുടെ ഭക്ഷണവിതരണവും ശുചിമുറികൾ അടക്കമുള്ളവയുടെ സജ്ജീകരണവും ഉറപ്പാക്കാൻ നിർദ്ദേശം നൽകി.
തുടർച്ചയായി വെള്ളപ്പൊക്ക ഭീഷണി നേരിട്ട് ക്യാമ്പുകളിൽ കഴിയുന്ന കല്ലടയാറിന്റെ തീരത്തുള്ളവരും, ജനപ്രതിനിധികളും ആശങ്ക അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ഡോക്സിസൈക്ലിൻ ഗുളികകളും വിതരണംചെയ്തു. എല്ലാവർക്കും കൃത്യമായി ആന്റിജൻ പരിശോധനയും, മാസ്ക്,സാനിറ്റൈസർ എന്നിവയും ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ സ്കൂളുകളിലും ഇരുന്നൂറോളം കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പിൽ ഉള്ളവർക്കും ദുരിതമനുഭവിക്കുന്ന മറ്റുള്ളവർക്കും എല്ലാ സഹായവും ലഭ്യമാക്കുമെന്നും കലക്ടർ ഉറപ്പുനൽകി.
സബ്കലക്ടർ ചേതൻ കുമാർ മീണ,
എ. ഡി. എം എൻ. സാജിത ബീഗം, കിഴക്കേകല്ലട, മൺറോത്തുരുത്ത്, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.