ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷനിലൂടെ ജില്ലയില്‍ നിലവില്‍ 140047 കന്നുകാലികളെയാണ് കുത്തി വെച്ചിരിക്കുന്നത്- 79 ശതമാനമാണ് പൂര്‍ത്തിയാക്കിയിക്കുന്നത്. ഇതോടെ സംസ്ഥാന തലത്തില്‍ ശതമാനടിസ്ഥാനത്തില്‍ ജില്ല രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ കോഴിക്കോടാണ് നിലവില്‍ ഒന്നാം സ്ഥാനക്കാര്‍.

മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ വീടുകളില്‍ ചെന്ന് സൗജന്യമായാണ് വാക്‌സിന്‍ എടുക്കുന്നത്. ഈ സൗകര്യം ഉപയോഗിക്കാത്ത ക്ഷീരകര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുന്നത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഗര്‍ഭിണികളായ പശുക്കള്‍, നാലു മാസത്തില്‍ താഴെ പ്രായമുള്ള പശുക്കുട്ടികള്‍ എന്നിവയ്ക്ക് വാക്‌സിന്‍ എടുക്കില്ല. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പിന്നീട് ഇത്തരം കന്നുകാലികള്‍ക്ക് വാക്‌സിന്‍ എടുക്കും. കന്നുകാലികള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.