14 എണ്ണം തീര്‍പ്പാക്കി

വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 78 പരാതികള്‍ ലഭിച്ചു. 14 പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികളില്‍ മേല്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ കുടുംബപ്രശ്‌നങ്ങളും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും സംബന്ധിച്ച പരാതികളാണ് കൂടുതലായി ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീയുടെ കുഞ്ഞിന് വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് ചെലവിന് നല്‍കുന്നില്ലെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം ഏര്‍പ്പെടുത്തി.

കോവിഡ് കാലത്ത് സഹപ്രവര്‍ത്തകനായ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ ആഭ്യന്തര പരാതി കമ്മിറ്റിയുടെയും ഹെല്‍ത്ത് വിജിലന്‍സിന്റെയും റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വിധവയായ സ്ത്രീയുടെ സ്ഥലം കൈയേറിയ ഭൂമാഫിയ വധഭീഷണി ഉയര്‍ത്തിയെന്ന പരാതിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് സ്ഥലത്തെ പോലീസ് സ്റ്റേഷന് കൈമാറി.

അദാലത്തില്‍ അഭിഭാഷകരായ അഞ്ജന, രമിക, രാധിക, വനിതാ കമ്മീഷന്‍ ജീവനക്കാരായ അനുശ്രീ, ലേഖ എന്നിവര്‍ പങ്കെടുത്തു.