ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അഭിപ്രായപ്പെട്ടു.
വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ മിതവും ന്യായവുമായ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിന് ഭക്ഷ്യ വകുപ്പിന്റെ കീഴില്‍ സുഭിക്ഷാ ഹോട്ടലുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജനകീയ ഹോട്ടലുകള്‍, ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങിയ പദ്ധതികളിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന കേരള സര്‍ക്കാരിന്റെ നടപടികള്‍ രാജ്യമെമ്പാടും നടപ്പിലാക്കണമെന്നാണ് സുപ്രീം കോടതി വിധി നല്‍കുന്ന സന്ദേശം. ഭക്ഷ്യകിറ്റുകള്‍ നിര്‍ത്തുന്നു എന്ന പ്രതികരണം എവിടെയും ഉണ്ടായിട്ടില്ല. പ്രയാസമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് പട്ടിണിയകറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. 13 തവണ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡിന്റെ ദുരിതപൂര്‍ണ്ണമായ അന്തരീക്ഷം മാറി വരുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം നിര്‍ത്തിയത്. സാഹചര്യമനുസരിച്ച് അക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എല്ലാ ഭക്ഷ്യധാന്യ ഗോഡൗണുകളും ശാസ്ത്രീയമായി നവീകരിക്കും. സപ്ലൈകോ ഔട്ട്ലെറ്റുകളോ മാവേലി സ്റ്റോറുകളോ ഇല്ലാത്ത സ്ഥലങ്ങളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന റേഷന്‍ കടകളിലൂടെ സബ്സിഡി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
റേഷന്‍ കടകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ സംബന്ധമായ പരാതികള്‍ രേഖാമൂലം പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കാം. ഇത്തരം പരാതികള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് റദ്ദു ചെയ്ത റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ ജില്ലാ സപ്ലൈ ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന ഫയല്‍ അദാലത്തിലൂടെ തീര്‍പ്പാക്കും. കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ നേരിട്ട് പങ്കെടുത്തു. ജില്ലയില്‍ നിന്ന് ലഭിച്ച 40 പരാതികളില്‍ 13 എണ്ണം പരിഹരിച്ചു. 23 പരാതികള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ചു. നാല് പരാതികള്‍ തള്ളി. ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി.സജിത് ബാബു, ഉത്തര മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.