മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊര്‍ജ്ജിതപ്പെടുത്തി. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കല്‍, എരുമേലി, ളാഹ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, ചിപ്സ് സ്റ്റാളുകള്‍, നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങി എല്ലായിടത്തും പരിശോധന നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുമളി, പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളില്‍ വിവിധ കടകളില്‍ നടത്തിയ പരിശോധനകളില്‍ നോട്ടീസ് നല്‍കുകയും ഭക്ഷ്യ സുരക്ഷ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന കുമളിയിലെ ബെറ്റര്‍ ബേക്കറിക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കി. കാലാവധി കഴിഞ്ഞ പാക്കറ്റ് പാല്‍ വില്‍പ്പനക്കായി വച്ചതിന് നടപടി എടുത്തു. പല ഭക്ഷ്യ വസ്തുക്കളും തുറന്നുവെച്ചിരിക്കുന്നതായി കണ്ടെത്തി. കുമളിയിലെ ചിപ്സ് വില്പന നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചിപ്സ് തയ്യാറാക്കുന്ന വെളിച്ചെണ്ണയിലെ മായം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് പത്തനംതിട്ട ഫുഡ് ടെസ്റ്റിംഗ് ലാബിലേക്ക് അയച്ചു. പമ്പ, നിലയ്ക്കല്‍, എരുമേലി കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. നിലയ്ക്കലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ളവും ഇതില്‍ പരിശോധിക്കുന്നുണ്ട്.
ശബരിമല മണ്ഡലകാലം പ്രമാണിച്ച് താല്കാലികമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോല്‍പാദന വിതരണ കേന്ദ്രങ്ങള്‍ക്കും ഹോട്ടലുകള്‍ / തട്ടുകടകള്‍ / റെസ്റ്ററന്റുകള്‍ എന്നിവയ്ക്കും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.
വരും ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷാ, ആരോഗ്യം, റവന്യു, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കും. ഭക്ത ജനങ്ങള്‍ക്ക് ശബരിമലയില്‍ ലഭ്യമാവുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 08592999666 എന്ന ടോള്‍ഫ്രീ നമ്പറിലും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800 425 1125 ലും അറിയിക്കാം.