ആവേശപെരുമഴയില്‍ ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെയും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന്റെയും ഒദ്യോഗിക ഉദ്ഘാടനം സഹകരണ വിനോദ സഞ്ചാര-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുലിക്കയത്ത് നിര്‍വഹിച്ചു. മലബാറിലെ ടൂറിസം മേഖലകളിലെ വികസന സാധ്യതകള്‍ പരാവധി പ്രയോജനപ്പെടുത്തുന്ന ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ താരങ്ങളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര കയാക്കിങ് മത്സരം സംഘടിപ്പിച്ചതോടെ തുഷാരഗിരി ലോകം തന്നെ ഉറ്റുനോക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറി. ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനേ സര്‍ക്കാറിന് കഴിയുകയുള്ളൂ. ജനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ മാത്രമേ കൂടുതല്‍ മുന്നോട്ട് പോകാന്‍ കഴിയുകയൂ. ടൂറിസത്തിന് ഉയര്‍ന്ന പരിഗണന നല്‍കുന്ന ഈ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായസഹായങ്ങള്‍ ചെയ്യാന്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഓഫ് സീസണായ മണ്‍സൂണ്‍ കാലത്ത് നടക്കുന്ന കയാക്കിങ് മത്സരങ്ങള്‍ പോലുള്ളവ വിജയകരമായി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും. വിനോദ സഞ്ചാര മേഖലയില്‍ ഇത്തരം പുതിയ സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. ലീഗ് അടിസ്ഥാനത്തില്‍  ചുണ്ടന്‍കളി മത്സരം നടത്താന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ഡിടിപിസി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ്, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ജോസ്, മദ്രാസ് ഫണ്‍ ടൂള്‍സ് പ്രതിനിധി മണിക് തനേജ, കോ-ഓര്‍ഡിനേറ്റര്‍ ജാക്കപ്പോ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.