കോഴിക്കോട് സൗത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കോർപറേഷന്റെ മേൽനോട്ടത്തിൽ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കും. സൗത്ത് ബീച്ച് ഒന്നാംഘട്ട സൗന്ദര്യവൽക്കരണo ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റിൽ ഇതിനായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പ്രദേശവാസികൾ, തൊഴിലാളികൾ  സാമുഹിക സംഘടനകൾ എന്നിവരുമായെല്ലാം കൂടിയാലോചിച്ച് പദ്ധതി യാഥാർത്യമാക്കും. മലബാർ ടൂറിസം വികസനത്തിനാണ് കേരള ട്രാവൽ മാർട്ടിൽ ഉൾപ്പടെ സർക്കാർ പ്രഥമ പരിഗണന നൽകുന്നത്, കണ്ണൂർ കാസർകോട് ജില്ലകളിലെ ഒൻപത് നദികളെ ബന്ധിപ്പിക്കുന്ന 350 കോടി രൂപയുടെ റിവർ ക്രൂയിസ് ടൂറിസം പ്രൊജക്ട് സമയബന്ധിതമായി പൂർത്തിയാക്കും.ഇതിനായി 100 കോടി രൂപ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

ഉത്തര കേരളത്തിലെ ചരിത്രവും സംസ്കാരവും ഗ്രാമീണ തനിമയും ഭക്ഷണ രീതികളും ആസ്വദിക്കാൻ അവസരം നൽകുന്ന പദ്ധതിയാണിത്. തുഷാരഗിരിയിൽ 20 രാജ്യങ്ങളിൽ നിന്നുള്ള ലോക കയാക്കിങ്ങ് ചാമ്പ്യന്മാർ പങ്കെടുക്കുന്ന മത്സരമാണ് നടക്കുന്നത്. അടുത്ത വർഷം മുതൽ കൂടുതൽ വിദേശ ടൂറിസ്റ്റുകളെ പരിപാടിയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ.എം.കെ.മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ,  കളക്ടർ യു വി ജോസ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ജോയിന്റ് ഡയറക്ടർ സി എൻ അനിതകുമാരി, കൗൺസിലർ ജയശ്രീ, കീർത്തി പോർട് ഓഫീസർ മാപ്പൻ, അശ്വിനി പ്രതാപ്, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ അനിൽ കുമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു