ചെറിയ മുതല്‍മുടക്കില്‍ നല്ല ചിത്രങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അതില്‍ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവികമാണെന്നും യുവ സംവിധായകര്‍.   രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയുടെ ഭാഗമായി മീറ്റ് ദ പ്രസ്സില്‍ പങ്കെടുക്കവെ രാഹുല്‍ ജെയിന്‍, ശില്പ ഗുലാത്തി, കോയല്‍ സെന്‍ തുടങ്ങിയവരാണ് ഈ അഭിപ്രായം പങ്കുവെച്ചത്.
 ജീവിത സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഒരുക്കുമ്പോള്‍ ബോധപൂര്‍വ്വമല്ലെങ്കിലും അതില്‍ കലാകാരുടെ രാഷ്ട്രീയം കടന്നുവരുമെന്ന് രാഹുല്‍ ജെയിന്‍ പറഞ്ഞു. വേണ്ടെന്ന് തീരുമാനിച്ചാലും ചിത്രങ്ങളില്‍ അത് പ്രതിഫലിക്കുമെന്നും ഓരോ ദൃശ്യങ്ങളിലും അത് പ്രകടമാകുമെന്നും മെഷീന്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ വ്യക്തമാക്കി. മനുഷ്യന് ഭയപ്പെടാതെ  ജീവിക്കാന്‍ പ്രതീക്ഷയും ഉത്സാഹവും പകരുന്ന കഥകള്‍ പ്രചോദനമാകുമെന്ന് മറാത്തി സംവിധായിക വൈശാലി കെന്‍ഡാലെ പറഞ്ഞു.
ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലാണ് താന്‍ സാധ്യതകള്‍ കണ്ടെത്തുന്നതെന്നായിരുന്നു ലോക്ക് ആന്റ് കീ യുടെ സംവിധായിക ശില്പാ ഗുലാത്തി യുടെ അഭിപ്രായം. സംവിധായകരായ അരികര സുധന്‍, അമൃത വാര്യര്‍, സേതുലക്ഷ്മി മുരളീധരന്‍, സായ് കൃഷ്ണ, ഗൗതം ഗുലാത്തി, ബിശ്വരഞ്ജന്‍ പ്രധാന്‍, ധ്രുവ് സജിത, ജസീര്‍ തെക്കേക്കര, ഷിജിത് കല്യാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.