തൃശൂര്‍ : കേരള സർക്കാർ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത 11 ആയുഷ് (ആയുർവേദ, ഹോമിയോ ) ഡിസ്‌പെൻസറികളിൽ    ഔഷധസസ്യ  ഉദ്യാനങ്ങൾ ഒരുക്കി. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത്  ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിന്റെ   ഭാഗമായാണ് ഔഷധ ഉദ്യാനം ഒരുക്കിയത്. ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി, അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ്  ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററുകളായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളെ ഉയർത്തുന്നത്.ഇതിന് മുമ്പ് ഏഴ്  സ്ഥാപനങ്ങളിൽ ഔഷധസസ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞെടുത്ത ആയുർവേദ ഡിസ്പെൻസറികളായ അവിട്ടത്തൂർ, കല്ലൂർ, കരിയന്നൂർ, കുന്നംകുളം, കോടന്നൂർ, പൈങ്കുളം, വെറ്റിലപ്പാറ, ഹോമിയോ ഡിസ്പെൻസറികളായ ആളൂർ, ചാഴൂർ, കൈപറമ്പ്, പഴയന്നൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ  ഔഷധസസ്യ  ഉദ്യാനങ്ങൾ  ഒരുക്കിയിരിക്കുന്നത്.ശംഖു പുഷ്പം, നെല്ലി, കുറുന്തോട്ടി, കീഴാർനെല്ലി, ബ്രഹ്മി, ചിറ്റമൃത്, കറ്റാർവാഴ, ചങ്ങലംപരണ്ട, വാതംകൊല്ലി, തഴുതാമ, മുത്തിൾ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, മഞ്ഞൾ, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, ഉഷമലരി, കല്ലുരുക്കി, എരുക്ക്, അയമോദകം, ദശപുഷ്പങ്ങൾ, ഹൈഡ്രാഞ്ചിയ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളുണ്ട്. ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങി വിവരങ്ങളും ഇതോടൊപ്പം ലഭ്യമാണ്. തുടർ പരിപാലനത്തിന് ഓരോ ഡിസ്പെൻസറിയിലും ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം  ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ.എം എസ് നൗഷാദ്, ആയുർവേദ
ഡി എം ഒ ഡോ.സലജകുമാരി പി ആർ, ഹോമിയോ ഡി എം ഒ ഡോ.ബിന്ദു കെ കെ എന്നിവരാണ്  ജില്ലയിലെ  ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.