കൊച്ചി: കാലാവധി തീരുന്നതിന് മുമ്പ്  മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് കമ്മീഷന്റെ കാലാവധി അവസാനിക്കുന്നത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ ശിപാര്‍ശ നല്‍കുകയെന്നതാണ് കമ്മീഷന്റെ പ്രഥമ ലക്ഷ്യം. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് കമ്മീഷന്‍ നടത്തുന്ന സിറ്റിംഗ് ഈ മാസം 31ന് കോഴിക്കോട് അവസാന സിറ്റിംഗ് നടത്തും. സിറ്റിംഗിങ്ങില്‍ ലഭിച്ച നിവേദനങ്ങളും പരാതികളും പഠിച്ച് അതിന്റെ  അടിസ്ഥാനത്തിലാകും കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.   എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന എറണാകുളം മേഖല സിറ്റിംഗില്‍ 13 പരാതികളാണ് ലഭിച്ചത്.
വിവിധ സംവരണേതര വിഭാഗങ്ങള്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചു.  സംവരണം നടപ്പാക്കിയ കാലഘട്ടത്തില്‍ നിന്നും നിലവിലെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലുണ്ടായ വ്യത്യാസത്തിനനുസരിച്ച് സംവരണ തത്വം പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇതിനായി പുതിയ സാമൂഹ്യ സര്‍വ്വേ നടത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്.
ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയ നഷ്ടപരിഹാരതുക അര്‍ഹരായവര്‍ക്കോ അവരുടെ പിന്‍ഗാമികള്‍ക്കോ ലഭ്യമാക്കണെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടു.
വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പി.എസ്.സി പരിശീലനം നല്‍കുന്നത് മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. സംസ്ഥാനത്ത് 2011 ല്‍ നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളണമെന്നുളള അപേക്ഷകളും കമ്മീഷന് മുന്നില്‍ എത്തി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് വ്യവസായ സംരഭങ്ങള്‍ക്കായി പ്രത്യേക വായ്പയും പരിശീലനവും ലഭ്യമാക്കണമെന്ന അപേക്ഷയും കമ്മീഷന്‍ പരിഗണിച്ചു.
മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ അഗ്രഹാരങ്ങളുടെ സംരക്ഷണത്തിനായി നല്‍കുന്ന ധനസഹായത്തിന് സമാനമായി പഴയ നാലുകെട്ടുകളും മനകളും സംരക്ഷിക്കാന്‍ ധനസഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകളും പരിഗണിച്ചു. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന ഗൗഢ സാരസ്വത വിഭാഗത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ലഭിക്കേണ്ട സംരക്ഷണം ഉറപ്പുവരുത്തണമെന്ന പരാതികളും കമ്മീഷന് മുന്നില്‍ വന്നു. മലയോര കുടിയേറ്റ മേഖലകളിലെ കുടുംബങ്ങള്‍ക്ക് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ച ആകുലതകളും പ്രതിസന്ധികളും പരിഹരിക്കണമെന്നാവശ്യപ്പെട്ടും പരാതികള്‍ ലഭിച്ചു. കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഗണിച്ച് ഈ മേഖലയില്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. സച്ചാര്‍ കമ്മീഷന് സമാനമായി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. മുന്നാക്ക വിഭാഗ ക്ഷേമവകുപ്പ് രൂപീകരിക്കണമെന്ന ആവശ്യവും സിറ്റിംഗുകളില്‍ പൊതുവായി ഉയര്‍ന്നവയില്‍ പെടുന്നു.
 കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.വി രാമകൃഷ്ണ പിള്ള, കമ്മീഷന്‍ അംഗങ്ങളായ ഗോപാല മേനോന്‍, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.