ജനുവരി മുതൽ ഇ റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കും: മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് ജനുവരി മാസം മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
ജി ആർ അനിൽ. ഇതിന്റെ ഭാഗമായി
ഇ-റേഷൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങളും ഏർപ്പെടുത്തും.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പും ഇതിനോട് ചേർന്ന് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവർക്ക് വേണ്ട സേവനങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്.താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ ഏർപ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്നജനങ്ങൾക്ക്ആശ്വാസമാവുകയാണെന്നും മന്ത്രി കൂട്ടിചേർത്തു.ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് റേഷൻ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നൽകുന്നതിന് അവസരമുണ്ട്.

ജനങ്ങൾക്ക് റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ, ആവശ്യങ്ങൾ എന്നിവ അപേക്ഷയായി ഓരോ റേഷൻ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കാം. തങ്ങളുടെ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ കയറി ഇറങ്ങി നടക്കുന്നതിന് പകരമായി വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും
പരിഹാരം കണ്ടെത്തുകയും ചെയ്യും.
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഏഴാമത്തെ അദാലത്താണ് ജില്ലയിൽ സംഘടിപ്പിച്ചത്.

അദാലത്തിൽ ഉത്തര മേഖല ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷൻ കെ മനോജ്‌ കുമാർ, സിവിൽ സപ്ലൈ കമ്മീഷണർ ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, അഡീഷണൽ പേഴ്സണൽ സെക്രട്ടറി നജ്മുദ്ധീൻ, വിവിധ താലൂക്ക് സപ്ലൈ ഓഫീസർമാർ,വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.അദാലത്തിൽ ആകെ 97 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 37 എണ്ണത്തിൽ തീരുമാനമായി. 41 കേസുകൾക്ക് അനുബന്ധ കാര്യങ്ങൾക്കായി സമയം അനുവദിച്ചു.പുതിയ റേഷൻ കട അനുവദിക്കുന്നതിനായി 17 കേസുകളിൽ നോട്ടിഫിക്കേഷന് അനുമതിയായി. രണ്ട് കേസുകൾ വകുപ്പ് കമ്മീഷണർ തീർപ്പാക്കുന്നതിന് മാറ്റിവെച്ചു.