സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ ‘വിസ്മയം’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളില്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. അക്കാദമിക് രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും പറഞ്ഞു.


ജില്ലയിലെ മികച്ച അധ്യാപകര്‍ക്കും ഉയര്‍ന്ന വിജയശതമാനം നേടിയ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
വിസ്മയം പദ്ധതിക്കായി 30 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 21 വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ജയന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ. പി.കെ. ഗോപന്‍, ജെ. നജീബത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. ഷീജ, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ എ. പോള്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ എസ്. ശ്രീനിവാസന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ എസ്. രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.