കേരളത്തിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതാകുമാരി പറഞ്ഞു. രണ്ടു  ഡോസ് വാക്സിന്‍ പൂര്‍ത്തീകരിച്ചവരില്‍  രോഗം ഗുരുതരമാകാനുളള സാധ്യത വളരെ കുറവാണ്. ജില്ലയില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ ആകെ 36053 പേരാണുളളത്.
ആദ്യഡോസ് കോവിഷീല്‍ഡ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞവരും കോവാക്സിന്‍ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവരും ആശാപ്രവര്‍ത്തകരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണം. ജില്ലയില്‍ ഇനിയും വാക്സിന്‍ എടുക്കാനുളളവര്‍ക്കായി ഇന്നും നാളെയും(17, 18 തീയതികളില്‍) വാക്സിനേഷന്‍ സ്പെഷ്യല്‍ ഡ്രൈവും തുടര്‍ന്ന് മോപ് അപ് ക്യാമ്പയിനും നടത്തും.  വാക്സിന്‍ ലഭിക്കാനുളളവര്‍ ഈ അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ സ്ഥാപനങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.