ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ ഗോഡൗണുകളില്‍ നിന്നും സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴിയുള്ള വാതില്‍പ്പടി വിതരണത്തിനായി ഭക്ഷ്യ ധാന്യങ്ങള്‍ വിട്ടെടുക്കുന്നതിനുള്ള മാതൃകാനടപടി രേഖ തയ്യാറായി. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനിലിന്റെ സാന്നിധ്യത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബുവും എഫ്.സി.ഐ കേരള ജനറല്‍ മാനേജര്‍ വിജയ് കുമാര്‍ യാദവും രേഖ ഒപ്പിട്ട് കൈമാറി.
ഭക്ഷ്യ ധാന്യങ്ങള്‍ വിട്ടെടുക്കുന്നതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഗുണനിലവാരം ഉറപ്പുവരുത്താനും സാമ്പിളുകള്‍ ശേഖരിക്കാനുമാണ് രേഖ നിര്‍ദ്ദേശിക്കുന്നത്. സാമ്പിളുകള്‍ പരിശോധന നടത്തി അധികാരികള്‍ ഒപ്പുവച്ച് സീല്‍ ചെയ്തു സൂക്ഷിക്കും. മൂന്ന് സാമ്പിള്‍ പായ്ക്കറ്റുകള്‍ തയ്യാറാക്കി ഒരു പായ്ക്കറ്റ് വിട്ടെടുപ്പ് നടത്തുന്ന വകുപ്പിന്റെ പക്കലും, ഒന്ന് എഫ്. സി. ഐ യുടെ ജില്ലാ കാര്യാലയത്തിലും മറ്റൊന്ന് വിട്ടെടുത്ത ഗോഡൗണിലും സൂക്ഷിക്കും. ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നത് എഫ്.സി.ഐ യുടെ പ്രാഥമിക ചുമതലയായിരിക്കും.

കീറിയതോ ദ്രവിച്ചതോ ആയ ചാക്കുകളില്‍ ഭക്ഷ്യ ധാന്യം വിതരണം ചെയ്യുന്നില്ലെന്ന് എഫ്.സി.ഐ അധികൃതര്‍ ഉറപ്പുവരുത്തും. 50 കിലോഗ്രാമിന്റെ ബാഗുകളില്‍ ധാന്യങ്ങളുടെ വിതരണം നടത്താന്‍ എഫ.സി.ഐ നടപടി സ്വീകരിക്കും. അളവിനെയോ ഗുണത്തെയോ സംബന്ധിച്ചുണ്ടാകുന്ന സാധാരണ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭക്ഷ്യകമ്മീഷന്‍ പ്രതിനിധി, എഫ്.സി.ഐ ഡിവിഷണല്‍ മാനേജര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, എഫ്.സി.ഐ ഡിപ്പോ മാനേജര്‍ എന്നിവരടങ്ങിയ സമിതി രൂപീകരിക്കും.

എഫ്. സി. ഐ യിലെ ചുമട്ടുതൊഴിലാളികള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റേയോ സപ്ലൈകോയുടെയോ ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്ന് യാതൊരു വിധ അട്ടിക്കൂലി ആവശ്യപ്പെടാന്‍ പാടില്ല. ഇക്കാര്യത്തില്‍ വരുന്ന പരാതികളില്‍ എഫ്.സി.ഐ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്.