പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി അട്ടപ്പാടിയിലെ  തെക്കേ ചാവടിയൂര്‍, വടക്കോട്ടത്തറ ഊരുകള്‍ സന്ദര്‍ശിച്ചു. മേഖലയില്‍ ഈയിടെ ഉണ്ടായ ശിശു മരണത്തിന്റെ  പശ്ചാത്തലത്തിലാണ് സമിതി അംഗങ്ങള്‍ ഊരുകള്‍ സന്ദര്‍ശിച്ചത്. പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമ നിയമസഭാ സമിതി  ചെയര്‍മാനും മാനന്തവാടി എം.എല്‍.എയുമായ ഒ.ആര്‍ കേളു, സമിതി അംഗങ്ങളും എം.എല്‍.എമാരുമായ  കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), എ.പി അനില്‍കുമാര്‍ (വണ്ടൂര്‍), പി.പി.സുമോദ് (തരൂര്‍), എ.രാജ (ദേവികുളം),  വി.ആര്‍ സുനില്‍കുമാര്‍ (കൊടുങ്ങലൂര്‍) എന്നിവരടങ്ങുന്ന സമിതിയാണ് സന്ദര്‍ശനം നടത്തിയത്.

ഷോളയൂര്‍ പഞ്ചായത്തിലെ തെക്കെ ചാവടിയൂരില്‍ അരിവാള്‍ രോഗം മൂലം ഭാര്യയും കുട്ടിയും നഷ്ടപ്പെട്ട ബാലകൃഷ്ണന്റെ വീട്ടിലാണ് സമിതി ആദ്യമെത്തിയത്. ഇവരുടെ ഭക്ഷണ രീതികള്‍, ഭക്ഷണക്രമം, കഴിക്കുന്ന പോഷകാഹാരങ്ങള്‍ സംബന്ധിച്ച് സമിതി ചോദിച്ചറിഞ്ഞു. തെക്കെ ചാവടിയൂരിലെ കമ്മ്യൂണിറ്റി കിച്ചനും അങ്കണവാടിയും സന്ദര്‍ശിച്ചു. തുടര്‍ന്ന് അഗളി പഞ്ചായത്തിലെ വടക്കോട്ടത്തറ ഊരില്‍ ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ നേരില്‍കണ്ടും അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണ രീതികളും കുടിവെള്ളം, പോഷകാഹാരങ്ങളുടെ ലഭ്യത, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ചും ആരാഞ്ഞു.

ഊരിലെ വിദ്യാര്‍ഥികളുടെ ആവശ്യത്തിനനുസരിച്ച് ഊരുകള്‍ കേന്ദ്രീകരിച്ച് കളിക്കളം ഒരുക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ഐ.ടി.ഡി.പി ഓഫീസറോട് സമിതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഊരിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ കസ്തൂര്‍ബയോട് അങ്കണവാടികള്‍ മുഖേന നല്‍കുന്ന പോഷകാഹാരത്തെ കുറിച്ച് സമിതി വിശദമായി ചോദിച്ചറിഞ്ഞു. കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയും സമിതി സന്ദര്‍ശിച്ചു.

ഊര് സന്ദര്‍ശനത്തില്‍ ഐ.ടി.ഡി.പി, ആരോഗ്യം, എക്‌സൈസ്, ജില്ലാ ശിശു സംരക്ഷണം, കുടുംബശ്രീ, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.