കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന കിന്‍ഫ്രയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും താത്കാലിക ജീവനക്കാരെയും സന്നദ്ധപ്രവര്‍ത്തകരെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘ആദരവ്’ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധികള്‍ തരണം ചെയ്ത് കോവിഡ് രോഗികളുടെ പരിചരണത്തിനായി ധൈര്യത്തോടെ മുന്നോട്ടുവന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും പരസ്പര സ്‌നേഹത്തിന്റെ മഹത്തായ ചരിത്രം രചിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന കിന്‍ഫ്രയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും ജില്ലയുടെ അഭിമാനമാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീധരന്‍ മാസ്റ്റര്‍, എം.ശ്രീധരന്‍, എം. പത്മിനി, പടിഞ്ഞാറേതില്‍ മൊയ്തീന്‍കുട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രമാദേവി, കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍മാരായ ഡോ. മേരി ജ്യോതി വില്‍സണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി, ഡോ. അശ്വതി അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, സീനിയര്‍ സൂപ്രണ്ട് എസ്. ഗുരുവായൂരപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.