നഗര വികസന കാര്യങ്ങളിൽ ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂരിലെ ഗ്രാമ-നഗര പ്രദേശങ്ങളെ ഒന്നിച്ചു കൊണ്ട് നടത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നു തന്നെ വ്യത്യസ്തമാണ്. ലക്നൗവിൽ നടന്ന അമൃത് മഹോത്സവത്തിൽ ഗുരുവായൂരിന്റെ വികസനമാതൃക പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തതും അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂർ ടൗൺഹാളിൽ നഗരസഭയുടെ ഡ്രെയിനേജ് ആൻഡ് ഫുട്പാത്ത് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൃത് പദ്ധതിയിൽ 17.38 കോടി ചെലവഴിച്ചാണ് ഡ്രെയിനേജ് ആൻഡ് ഫുട്പാത്ത് നിർമ്മാണം പൂർത്തീകരിച്ചത്. ഗുരുവായൂർ ഇന്നർ ഔട്ടർ റോഡുകളിലും പുന്നത്തൂർ ആനത്താവളം റോഡിലുമാണ് ഫുട്ട്പാത്ത്  നിർമ്മിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള വഴിവിളക്കുകൾ, സ്റ്റീൽ ഹാൻഡ്റിൽസ് തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. വേദിയിൽ വെച്ച് മൊമെന്റോ നൽകി മന്ത്രിയെ ആദരിച്ചു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൻ എം പി അനീഷ്മ, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാർ, നഗരസഭയിലെ മുൻ ചെയർപേഴ്സൺ എം രതി, മുൻ വൈസ് ചെയർമാൻമാരായ കെ പി വിനോദ്, അഭിലാഷ് വി ചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.