പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജില്ലാതല ഉദ്ഘാടനം ഡി.ഡി.ഇ ഓഫീസിലേക്ക് വന്ന ഫോണ്‍കോള്‍ക്ക് മറുപടി നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വ്വഹിച്ചു.

ടെലിഫോണ്‍ സംവിധാനം കാര്യക്ഷമമാകുന്നതോടെ വകുപ്പ് കൂടുതല്‍ ജനസൗഹൃദമാകുമെന്നും ഏതു സമയത്തും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനുള്ള അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ അധ്യക്ഷയായി. സി.കെ നാരായണന്‍, ബി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാര്യങ്ങള്‍ അറിയാനായി സ്ഥാപനങ്ങളിലേക്ക് വിളിക്കാന്‍ പല ഓഫീസുകള്‍ക്കും ഫോണ്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ലഭ്യമാണ്. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാന്‍ നടപടിയായി. അത് സാധ്യമല്ലാത്ത ഇടങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷന്‍ എടുക്കും. ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഓഫീസ് മേധാവി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഉത്തരവ് വഴി ചുമതല നല്‍കിയിട്ടുണ്ട്.

ടെലിഫോണ്‍ വഴി പരാതി ലഭിക്കുന്ന പരാതി കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. തുടര്‍ നടപടി രണ്ടാഴ്ചയിലൊരിക്കല്‍ ഓഫീസ് മേധാവി വിലയിരുത്തും. ഓഫീസ് പരിശോധനാ വേളയില്‍ ബന്ധപ്പെട്ട അധികാരികള്‍ രജിസ്റ്റര്‍ നിര്‍ബന്ധമായും പരിശോധിക്കും. അതാത് കാര്യാലയങ്ങളില്‍ നിന്നും അയക്കുന്ന കത്തിടപാടുകളില്‍ കാര്യാലയത്തിന്റെ ഫോണ്‍ നമ്പര്‍, ഔദ്യോഗിക ഇമെയില്‍ ഐ.ഡി. എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഇക്കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അതാതു സ്ഥാപനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലെ സീനിയര്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ചുമതലപ്പെടുത്തണം. ഈ ഉദ്യോഗസ്ഥന്റെ പേരു വിവരം ഫോണ്‍ നമ്പര്‍ സഹിതം ജില്ലാതലത്തില്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ട സെക്ഷനിലേക്ക് നല്‍കണം.