സംസ്ഥാന സാക്ഷരതാമിഷന്റെ നിര്‍ദേശമനുസരിച്ച് സാക്ഷരതാ തുല്യതാ പഠിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു.

ജോബ് സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നതിന് തീരദേശ പഞ്ചായത്തായ വലിയപറമ്പ പഞ്ചായത്തിനെ തെരെഞ്ഞെടുത്തു. മത്സ്യബന്ധന മേഖലയായ പഞ്ചായത്തില്‍ മത്സ്യവിഭങ്ങളുടെ വിവിധ ഉല്‍പന്നങ്ങള്‍ക്കായി പരിശീലനം നല്‍കാന്‍ ഇതുവഴി കഴിയും. തീരദേശ സാക്ഷരതാ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തീരദേശ പഞ്ചായത്തുകളില്‍ സമഗ്ര സര്‍വ്വെ നടത്തി സാക്ഷരതാ ക്ലാസുകള്‍ നടത്തും. പുതിയ തുല്യതാ രജിസ്‌ട്രേഷനുകള്‍ ഫെബ്രുവരിയോടു കൂടി ആരംഭിക്കും. മാര്‍ച്ച് 31 നകം നവചേതന, ഭരണഘടന സാക്ഷരതാ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.

ഭരണഘടന സാക്ഷരതാ പരിപാടിയുടെ ഭാഗമായി മുഴുവന്‍ സാക്ഷരതാ സമിതി അംഗങ്ങളും ക്ലാസെടുക്കും. ഡിജിറ്റല്‍ സാക്ഷരതാ ജില്ലയില്‍ സംസ്ഥാന സാക്ഷരതാമിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ജനകീയ ക്യാമ്പയിനിലൂടെ നടപ്പിലാക്കും. ചങ്ങാതി ഇതരസംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ ജില്ലയില്‍ മുഴുവനും നടപ്പിലാക്കുന്നതിനും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനും മുഴുവന്‍ പഞ്ചായത്തുകളിലും സര്‍വ്വെ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.എസ്.എന്‍ സരിത, കെ.ശകുന്തള, ഗീതാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ സ്വാഗതവും സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ .ടി.വി.ശ്രീജന്‍ നന്ദിയും പറഞ്ഞു.