പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഫ്രീക്കന്‍ എന്ന പേരില്‍ പ്രത്യേക കര്‍ശന വാഹന പരിശോധന നടത്തി. അമിത വേഗതയിലും അശ്രദ്ധമായും കാതടപ്പിക്കുന്ന ശബ്ദത്തോടും മദ്യപിച്ചും അപകടകരമാം വിധം വാഹനം ഓടിക്കുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രികരെ ലക്ഷ്യമാക്കിയാണ്  ഓപ്പറേഷന്‍ ഫ്രീക്കന്‍ എന്ന പേരില്‍  വാഹന പരിശോധന നടത്തിയതെന്ന്  പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലു പറഞ്ഞു. നിയമ വിധേയമല്ലാത്ത ഓള്‍ട്ടറേഷന്‍ വരുത്തല്‍ ഉള്‍പ്പെടെയുള്ളവയില്‍ പരിശോധന വരും നാളുകളിലും തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവയില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും ആര്‍ടിഒ അറിയിച്ചു.
സിഗ്നല്‍ ലൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായും പരിശോധന നടത്തുക. യൂണിഫോമിലും മഫ്തിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ വിവരം കൈമാറുന്നത് അനുസരിച്ചായിരിക്കും സിഗ്നല്‍ പോയിന്റുകളില്‍ യൂണിഫോം ധരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. ബ്രീത്ത് അനലൈസര്‍, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് റഡാര്‍, ക്യാമറകള്‍ എന്നിവയുടെ സഹായത്തോടു കൂടിയാണ് പരിശോധന.
ഡിസംബര്‍ 30 മുതല്‍ ആരംഭിച്ച പരിശോധനയില്‍ 126 കേസുകള്‍ എടുക്കുകയും 111 പേര്‍ക്ക് താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. പത്തനംതിട്ട ആര്‍ടിഒ, പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ, ജില്ലയിലെ വിവിധ സബ് ആര്‍ടി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവിടങ്ങില്‍ നിന്നുള്ള എംവിഐമാരായ പ്രസാദ്, പത്മ കുമാര്‍, ബി. അജി, കെ.അരുണ്‍ കുമാര്‍, അജയ് കുമാര്‍, അരവിന്ദ്, ഷിബു, സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.