എറണാകുളത്ത് സംഘടിപ്പിച്ച സിൽവർലൈന്‍ പദ്ധതി വിശദീകരണയോഗത്തിലും ഉയർന്നത് അനുകൂലമായ അഭിപ്രായങ്ങള്‍. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ സംശയങ്ങൾ ഒന്നൊന്നായി ദുരീകരിക്കപ്പെട്ടതോടെ പദ്ധതി നടപ്പാക്കേണ്ടത് തന്നെയെന്ന നിലപാടിൽ പൗരസമൂഹം ഒറ്റക്കെട്ട്.

ഗതാഗത തടസങ്ങള്‍ രൂക്ഷമായ കേരളത്തില്‍ ദൂരയാത്രകള്‍ക്ക് അര്‍ധ അതിവേഗ പാത അനിവാര്യമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സില്‍വര്‍ ലൈന്‍ പാത യഥാര്‍ഥ്യമാകുന്നതോടെ വ്യവസായിക തലസ്ഥാനമായ കൊച്ചിക്കാകും കൂടുതല്‍ പ്രയോജനപ്പെടുക. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും എത്താന്‍ രണ്ടുമണിക്കൂര്‍ മതിയാകും. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമൂഹ്യ, പാരിസ്ഥിതിക വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് കെ- റെയില്‍ എം.ഡി വി.അജിത് കുമാര്‍ മറുപടി നല്‍കി.

മന്ത്രിമാരായ വി.എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, കെ.രാധാകൃഷ്ണന്‍, കെ.കൃഷ്ണന്‍കുട്ടി, എംഎല്‍എമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മതനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, സാംസ്‌ക്കാരിക, വ്യാപാരമേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍നിന്നുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനും പദ്ധതി വിശദീകരണത്തിനും ശേഷമായിരുന്നു അഭിപ്രായങ്ങൾ അറിയിക്കാനും സംശയങ്ങളുന്നയിക്കാനുമുള്ള അവസരം. വ്യവസായ, വാണിജ്യ ഹബ്ബായ കൊച്ചിയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചവർക്കെല്ലാം പദ്ധതി നടപ്പാകണമെന്നതിൽ ഒരേ അഭിപ്രായം, വ്യാപാരത്തിനും വ്യവസായത്തിനും ടൂറിസത്തിനും ഗുണം ചെയ്യുന്ന പദ്ധതി കാലതാമസമില്ലാതെ നടപ്പാക്കണമെന്നും വൈകുന്നത് മൂലം പദ്ധതിച്ചെലവിലുണ്ടാകുന്ന വർധന ഒഴിവാക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.

സില്‍വര്‍ ലൈനിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയെ ബാധിക്കുമോയെന്നും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യാപാരികളുടെ പുനരധിവാസം ഏതു തരത്തിലായിരിക്കുമെന്നും ചോദ്യങ്ങളുയർന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് വി.എച്ച്. അലിദാരിമിയാണ് ആരാധനാലയങ്ങളുടെ വിഷയം ഉന്നയിച്ചത്. വളരെ കുറച്ച് ആരാധനാലയങ്ങൾ മാത്രമാണ് നിലവിലെ അലൈന്‍മെന്‍റിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ മാനേജിംഗ് ഡയറക്ടർ, ഇവ നിലനിർത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും വ്യക്തമാക്കി. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ-റെയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സമുച്ചയങ്ങളിലെ കടമുറികള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് വ്യാപാരി പ്രതിനിധികളെ അറിയിച്ചതോടെ അവരുടെ ആശങ്കയും അകന്നു.

ചരക്കു ഗതാഗതത്തിന് സില്‍വര്‍ലൈന്‍ എങ്ങനെ മുതല്‍ക്കൂട്ടാകുമെന്നായിരുന്നു ജിയോജിത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജിന്‍റെ ചോദ്യം. യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ സില്‍വര്‍ലൈനിലൂടെ ചരക്കുവണ്ടികള്‍ റോ റോ സംവിധാനം വഴി എത്തിക്കാന്‍ കഴയുമെന്ന് മറുപടി ലഭിച്ചു. ആദ്യഘട്ടത്തില്‍ പകല്‍ 11 മുതല്‍ 4 വരെയും രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയും റോ റോ ഉപയോഗിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കും. വിദേശങ്ങളിലേത് പോലെ കേരളത്തിലും അര്‍ദ്ധ അതിവേഗ പാത നടപ്പിലാക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ മുന്‍ റെയില്‍വെ ഉദ്യോഗസ്ഥനും പാലക്കാട് ഐഐടി അഡൈ്വസറുമായ കെ.എം ഉണ്ണി അഭിനന്ദിച്ചു. വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന ഒരു പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ലിസി ആശുപത്രി ഡയറക്ടര്‍ ഡോ. പോൾ കരേടന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അറിയിച്ചു. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു കൃത്യതയോടെ നഷ്ടപരിഹാരം നല്‍കണമെന്നും അതില്‍ വീഴ്ച ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഭാവി മുന്‍കൂട്ടി കണ്ട് 300 കി.മീ. വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമോയെന്നായിരുന്നു ഡോ.പോളിന്റെ സംശയം. നിലവില്‍ പദ്ധതിയുടെ നിര്‍മ്മാണം മണിക്കൂറില്‍ 200 മുതല്‍ 220 കി.മീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കുന്ന തരത്തിലാണ്. അതു പരമാവധി 250 കി.മീറ്റര്‍ വരെ ഓടിക്കാന്‍ സാധിച്ചേക്കുമെന്നും കെ-റെയില്‍ എംഡി വി.അജിത്കുമാര്‍ പറഞ്ഞു.

പദ്ധതിയുടെ അനിവാര്യതയെക്കുറിച്ചു യാതൊരു സംശയവും ഇല്ലെന്നും എല്ലാ രീതിയിലുമുള്ള യാത്ര സംവിധാനങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കണമെന്ന് സംരംഭകനും ടൈ കേരള പ്രസിഡന്‍റുമായ അജിത് മൂപ്പന്‍ പറഞ്ഞു. ഇതേരീതിയില്‍ തന്നെയാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ കെ-റെയില്‍ എംഡി വ്യക്തമാക്കി. പദ്ധതിക്ക് എല്ലാരീതിയിലുമുള്ള പിന്തുണ നല്‍കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ ജലീല്‍ പറഞ്ഞു. പദ്ധതിക്കായി വ്യാപാര സ്ഥാപനങ്ങള്‍ വിട്ടു നല്‍കുന്ന വ്യാപാരികള്‍ക്ക് കൃത്യമായ പുനരധിവാസം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ-റെയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സമുച്ചയങ്ങളിലെ കടമുറികള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് കെ-റെയില്‍ എംഡി വ്യക്തമാക്കി. കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കും നടപടികള്‍ ആരംഭിക്കുക. ഏറ്റെടുക്കല്‍ മൂലം വേര്‍പ്പെട്ടുപോകുന്ന ഉപയോഗയുക്തമായ തുണ്ടുഭൂമികള്‍ ഭൂവുടമ ആവശ്യപ്പെടുന്ന പക്ഷം നഷ്ടപരിഹാരം നല്‍കി പദ്ധതി ബാധിതരുടെ ആവശ്യങ്ങള്‍ക്കോ പുതിയ പ്രാദേശിക വാണിജ്യ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാനോ മറ്റു ചെറുകിട കൃഷി ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണു സില്‍വര്‍ ലൈന്‍ എന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ് പറഞ്ഞു. സ്റ്റേഷനുകളോട് അനുബന്ധിച്ച് ടൂറിസ്റ്റുകൾക്ക് പ്രയോജനപ്രദമാകുന്ന സമുച്ചയങ്ങള്‍ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.