കേരളത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ്. ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, കെയ്സ് , ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ജീവിക – 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022-23 വർഷത്തിൽ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിലും നമ്മുടെ വ്യവസായങ്ങൾ ആവശ്യപ്പെടുന്ന നൈപുണ്യ വികസനത്തിന്റെ കാര്യത്തിൽ പലരിലും കുറവുകൾ കാണുന്നു.
ഉദ്യോഗാർത്ഥികളിൽ ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. അതോടൊപ്പം അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്കും ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. കെ – ഫോൺ പൂർത്തിയാകുന്നതോടെ വീടിനോട് ചേർന്നു തന്നെ ഇവർക്ക് ഓൺലൈനായി ജോലികൾ ചെയ്യാൻ സാധിക്കും. കേരളത്തിൽ അഭ്യസ്തവിദ്യരായിട്ടുള്ള മുഴുവൻ ആളുകൾക്കും ജോലി ലഭിക്കുന്നതിനുള്ള സംവിധാനമാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടന്ന പരിപാടിയിൽ ഹൈബി ഈഡൻ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണർ ഷിബു അബ്ദുൾ മജീദ്, തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ അജിത തങ്കപ്പൻ , കെയ്സ് മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ , ജില്ലാ പ്ലാനിംഗ് ഓഫീസർ അനിത ഏല്യാസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു എന്നിവർ സംസാരിച്ചു.