ഇതുവരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 16.25 കോടി രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജില്ലാ കൃഷി ഓഫീസര്‍ മറിയം ജേക്കബ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 4096 കര്‍ഷകര്‍ക്കായി 248 ഹെക്ടറിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കണ്ണൂരിൽ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കെ സി ജോസഫ് എം എല്‍ എ, എ ഡി എം ഇ മുഹമ്മദ് യൂസഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, ലാന്റ് അക്യുസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ പ്രവൃത്തി തടസ്സപ്പെട്ടുകിടക്കുന്ന വിവിധ പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പയ്യാവൂര്‍, രാമന്തളി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി, പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പെക്കുണ്ട്-കൂനം കളത്തൂര്‍-കണ്ണാടിപ്പാറ-നടുവില്‍ റോഡ് എന്നിവ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും പ്രവൃത്തികളില്‍ അനാസ്ഥ കാണിക്കുന്ന കരാറുകരെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്ഥലം ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസം കാരണമാണ് പിണറായി ഹൈട്ടെക് വീവിങ്ങ് മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടായതെന്നും ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും ലാന്റ് അക്യുസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗത്തെ അറിയിച്ചു. കുടിവെള്ള പദ്ധതികള്‍ക്കായി പഞ്ചായത്തുകളിലെ റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ അത് പഞ്ചായത്ത് അധികൃതരെ അറിയിക്കേണ്ടതുണ്ടെന്ന് യോഗം നിറദേശിച്ചു. ധര്‍മ്മടം പഞ്ചായത്തില്‍ ഇത്തരത്തില്‍ വെട്ടിപ്പൊളിച്ച റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള തുക പഞ്ചായത്തിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമുണ്ടായി.

പയ്യന്നൂര്‍ സബ് രജിസ്ട്രര്‍ ഓഫീസിന് അനുയോജ്യമായ കെട്ടിടമോ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലമോ കണ്ടെത്തുന്നതിന് സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എ ഡി എം യോഗത്തെ അറിയിച്ചു. ജൂണ്‍ വരെയുള്ള വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യോഗം വിലയിരുത്തി.

2017-18 വര്‍ഷത്തെ സംസ്ഥാന, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് തയ്യാറാക്കിയ പുസ്തകവും യോഗത്തില്‍ പ്രകാശനം ചെയ്തു. ലോക മുലയൂട്ടല്‍ വാരത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തയ്യാറാക്കിയ 1.30 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.