കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 കോടി മുടക്കി ലാബിന് ആവശ്യമായ രണ്ട് നില കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1.25 കോടി രൂപ അനുവദിച്ചു.ഈ തുക ഉപയോഗിച്ച് ലാബിന് ആവശ്യമായ ഫര്‍ണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കും.ലബോറട്ടറി സൗകര്യം കുറഞ്ഞ കാസര്‍ഗോഡ് പുതിയ പബ്ലിക് ഹെല്‍ത്ത് ലാബ് വരുന്നതോടെ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.നിലവിലെ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും.പബ്ലിക് ഹെല്‍ത്ത് ലാബില്ലാത്ത ജില്ലകളില്‍ പുതുതായി ലാബുകള്‍ സ്ഥാപിക്കും.പകര്‍ച്ച വ്യാധികള്‍,പകര്‍ച്ചേതരവ്യാധികള്‍, ഹോര്‍മോണ്‍ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബില്‍ ചെയ്യാന്‍ സാധിക്കും.പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകളും സാധ്യമാകും.ഒ.പി., ഐ.പി. വേര്‍തിരിവില്ലാതെ ഡോക്ടറുടെ കുറിപ്പടിയോടെ ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്നു സേവനം ലഭിക്കും. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. എ.പി.എല്‍. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കൂ.