അകത്തേത്തറയുടെയും പാലക്കാടിന്റെയും പ്രധാന ആവശ്യമായ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന വിലനിര്‍ണയ കമ്മിറ്റിയാണ് ഭൂവുടമകളുമായി ചര്‍ച്ച നടത്തി പാലക്കാട് ജില്ലാ ഭരണകൂടം നിശ്ചയിച്ച വില അംഗീകരിച്ച ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്.ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്.അച്ച്യുതാനന്ദന്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ആകെ 35 കുടുംബങ്ങളാണ് സ്്ഥലം വിട്ടുകൊടുക്കേണ്ടത്. ഇതില്‍ 32 പേര്‍ സ്ഥലം വിട്ടു നല്‍കി. പ്രവാസികളായ സ്ഥലമുടമകള്‍ സ്ഥലം സറണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. മേല്‍പ്പാലത്തിനായി 2016-17 ബജറ്റില്‍ 38 കോടി വകയിരുത്തിയാണ് കിഫ്ബി അംഗീകാരം ലഭ്യമായത്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനാല്‍ സ്ഥലം രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് ജില്ലാ ഭരണകൂടത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. പാലക്കാട് -കോയമ്പത്തൂര്‍ റെയില്‍പ്പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. കല്ലേക്കുളങ്ങര ആര്‍ച്ച് മുതല്‍ ആണ്ടിമഠം വരെയാണ് പാലം കടന്നുപോകുന്നത്. മേല്‍പ്പാലത്തിന് ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം. ഇരു വശത്തും സര്‍വീസ് റോഡും അഴുക്കുചാലും നിര്‍മ്മിക്കും. പാലക്കാട്(രണ്ട്),അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 1.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പാലക്കാട്-മലമ്പുഴ പാതയില്‍ ഏറെ ഗതാഗത തിരക്കുള്ള മേഖലയിലാണ നടക്കാവ് റെയില്‍വെ ഗേറ്റ്. നിരവധി ട്രെയിനുകള്‍ കടന്നു പോകുന്ന ഇവിടെ ഭൂരിഭാഗം സമയവും ഗേറ്റ് അടച്ചിടേണ്ടി വരും.ഇതിനാല്‍ ഗതാഗതകുരുക്കും ഇവിടെ പതിവാണ്.ഇതൊഴിവാക്കാന്‍ പതിറ്റാണ്ടുകളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതാണ് മേല്‍പ്പാലം. 2017 ഒക്ടോബര്‍ ഒമ്പതിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്.അച്ച്യുതാനന്ദനാണ് പാലത്തിന് തറക്കല്ലിട്ടത്.