കൊല്ലം തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വ്യക്തമാക്കി. തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

തുറമുഖത്തെ ആറ് എമിഗ്രേഷന്‍ കൗണ്ടറുകളുടെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാകും. ഇതോടെ തുറമുഖത്ത് ചരക്ക് ഗതാഗതത്തോടോപ്പം, വിനോദ സഞ്ചാര സാധ്യതകളും വര്‍ധിക്കും. അന്തര്‍ദേശീയ കപ്പല്‍ ഗതാഗതത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യവികസനം മുന്നില്‍ കണ്ടാകും പ്രവര്‍ത്തനങ്ങള്‍.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നിഷ്‌കര്‍ച്ചിരുന്ന സംവിധാനങ്ങളുടെ പൂര്‍ത്തീകരണമാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നത്. ആഭ്യന്തര യാത്രികര്‍ക്കുള്ള ഗതാഗതം സുഗമമാക്കാനും ശ്രമം നടത്തുകയാണ്. നിലവില്‍ സ്വാഭാവിക ആഴം കൂടുതലുള്ള തുറമുഖമാണിത്. ഗതാഗതം തടസ്സമില്ലാതെ തുടരാനാകുന്ന ഘട്ടത്തില്‍ ആഴം കൂട്ടല്‍ നടപടിക്കും തുടക്കമാകും. ഇതിനായി സര്‍ക്കാരിന്റ് സമ്പൂര്‍ണ പിന്തുണ ലഭ്യമാക്കും. വാര്‍ഫുകളുടെ നവീകരണവും ഉദ്ദേശിക്കുന്നു -മന്ത്രിമാര്‍ വ്യക്തമാക്കി.