കോളേജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ നടന്നതിനാല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പൈനാവ് എഞ്ചിനീയറിഗ് കോളേജ് ഫെബ്രുവരി 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കളക്ട്രേറേറ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെയും സാന്നിധ്യത്തില്‍ നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കോളേജില്‍ സമാധാന അന്തരീക്ഷം ഒരുക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും സ്വാധീനവും ചെറുതല്ല. അവരുടെ ഉറപ്പാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. കോളേജിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ പോകുന്നതിനുള്ള സമീപനമാണ് ഓരോരുത്തരും സ്വീകരിക്കേണ്ടത്. അദ്ധ്യാപകര്‍ നേരിട്ട് തന്നെ മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും വിളിച്ചു ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കണം. അന്വേഷണവും നിയമനടപടികളും അതിന്റെ വഴിയേ നടക്കും. കോളേജിലുണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് ക്യാമ്പസിനകത്ത് ഇനി ചര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ത്ഥി നേതാക്കളും വകുപ്പു മേധാവികളും പരമാവധി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.