സംസ്ഥാനത്തെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്നത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം ‘ഹോട്ട് സ്പോട്ട്’ ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. നേരത്തെ കൂടുതൽ വില്ലേജുകളുടെ ലിസ്റ്റ് സമർപ്പിച്ചിരുന്നു. ഇപ്പോൾ 406 വില്ലേജുകളാണ് ‘ഹോട്ട് സ്പോട്ട്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വീണ്ടും ഈ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി സമ്മർദ്ദം ചെലുത്തുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാർക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചിട്ടുണ്ട്.
കൃഷിയും കാർഷിക വിളകളും നശിപ്പിക്കുകയും കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കർഷകർക്ക് തന്നെ സാധിക്കുന്ന വിധത്തിൽ കാട്ടുപന്നികളെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി (vermin) പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ പല തവണ കത്തയക്കുകയും കഴിഞ്ഞ നവംബറിൽ വനം വകുപ്പുമന്ത്രി കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയെ നേരിൽ കണ്ട് ഈ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.