*വിതുര നാരകത്തുംകാല ആദിവാസി ഊര് മന്ത്രി സന്ദർശിച്ചു

500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദിവാസി വിഭാഗത്തിൽ നിന്ന് നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. 100 വനിതകളുൾപ്പെടെയാണ് നിയമനം. 200 പേരെ എക്‌സൈസ് വകുപ്പിൽ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വിതുര കല്ലാർ നാരകത്തുംകാല ആദിവാസി ഊര് സന്ദർശിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസി ഊരുകളെ സംരക്ഷിക്കുമെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ സംയോജിപ്പിച്ച് ഊരുകളിൽ സമഗ്രമാറ്റം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പട്ടികവർഗവികസന വകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കാനും അവരുടെ പ്രശ്‌നങ്ങൾ നേരിട്ടെത്തി മനസിലാക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആദിവാസി മേഖലകളിൽ പുറത്ത് നിന്നുള്ളവർ എത്തുന്നത് നിരീക്ഷിക്കാൻ വനം-എക്‌സൈസ്-പോലീസ് വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാക്ഷരതാമിഷനുമായി ചേർന്ന് തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ ആദിവാസി ഊരുകളിൽ കാര്യക്ഷമമാക്കും. വിവിധ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി പത്താംതരം പാസാകുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപയും പന്ത്രണ്ടാംതരം പാസാകുന്നവർക്ക് 5000 രൂപയും പ്രോത്സാഹന സമ്മാനമായി നൽകുമെന്നും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഏഴ് കുട്ടികളെ പൈലറ്റ് പരിശീലനത്തിന് ഉടനയക്കുമെന്നും മന്ത്രി പറഞ്ഞു.

ജി.സ്റ്റീഫൻ എം.എൽ.എ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.