ആലപ്പുഴ: നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിൻറെ നിര്‍മാണത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയക്കെടുതികള്‍ നേരിട്ട ചെങ്ങന്നൂരിലെയും സമീപ മേഖലകളിലെയും ജനങ്ങള്‍ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും നമുക്ക് സാധിക്കണം. പരമ്പരാഗത ജലസ്രോതസുകളില്‍ പലതിലും ഇന്ന് വെള്ളമില്ല.

ഈ സ്ഥിതി ഭാവിയില്‍ നാടിനെ ദുരന്തത്തിലേക്ക് നയിക്കുമെന്നു കണ്ടാണ് ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രധാന്യം നല്‍കുന്നത്. മന്ത്രി സജി ചെറിയാന്‍റെ നിര്‍ദേശം പരിഗണിച്ച് ഈ വർഷം തന്നെ വേമ്പനാട്ട് കായൽ നവീകരണ പദ്ധതിയിൽ ഈ ഉത്രപ്പള്ളിയാര്‍ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ മേഖലയുടെ നിലനില്‍പ്പില്‍ തന്നെ ഏറെ പ്രാധന്യമുള്ള പദ്ധതിയാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയം മറന്ന് എല്ലാവരും വികസനത്തിനൊപ്പമുണ്ടാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശോശാമ്മ ജോസഫ്, ജെബിൻ ബി. വർഗീസ്, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കുരുവിള, മറ്റു ജനപ്രതിനിധികളായ പി.വി സജൻ, കെ.ജി സഞ്ജു, ഇറിഗേഷൻ സൗത്ത് സർക്കിൾ സൂപ്രണ്ടിംഗ് എന്‍ജിനിയർ ഡി. സുനിൽ രാജ്, ചീഫ് എന്‍ജിനിയർ അലക്സ് വർഗീസ്, എക്സിക്യൂട്ടീവ് എന്‍ജിനിയർ ജെ. ബേസിൽ എന്നിവർ പങ്കെടുത്തു.

4.2 കിലോമീറ്റർ നീളമുള്ള ആദിപമ്പയും 9.4 കിലോമീറ്റർ നീളമുള്ള വരട്ടാറും ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്നവയാണ്. രണ്ട് നദികളുടെയും ജലമൊഴുക്ക് സുഗമമാക്കി സമീപ പ്രദേശങ്ങളിലെ കൃഷിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ജലലഭ്യത ഉറപ്പാക്കുക, മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുക എന്നിവയാണ് പുനരുജ്ജീവന പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ജലസേചന വകുപ്പിന്‍റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തൃക്കയിൽ പാലം പൂർത്തിയാകുന്നതോടെ വൃന്ദാവൻ കോളനി ഉൾപ്പടെ സമീപ പ്രദേശങ്ങളിലെ യാത്രാക്ലേശത്തിനും പരിഹാരമാകും.

4.97 കോടി രൂപയാണ് തൃക്കയിൽ പാലത്തിന്‍റെ നിർമാണച്ചിലവ്. 43.93 കോടി രൂപയാണ് ആദി പമ്പ-വരട്ടാർ രണ്ടാം ഘട്ട പുനരുജ്ജീവന പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.