*സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം
*ആദിവാസികള്‍ക്കായി 110 വീടുകള്‍
*ജില്ലയുടെ സ്വപ്ന സാക്ഷാത്കാരം
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായി മേപ്പാടി പരൂര്‍കുന്നിലെ പുനരധിവാസ കേന്ദ്രം.മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, കല്‍പ്പറ്റ എന്നിവടങ്ങളിലെ ഭൂരഹിതരും ഭവനരഹിതരുമായ 110 കുടുംബങ്ങള്‍ക്കാണ് പരൂര്‍ക്കുന്നില്‍ പുനരധിവാസം ഒരുങ്ങുന്നത്. ഇതില്‍ 35 വീടുകളുടെ പണി പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. മാര്‍ച്ച് മാസത്തില്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തികരിച്ച് ഏപ്രില്‍ മാസത്തോടെ ഗുണഭോക്താള്‍ക്ക് കൈമാറാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ആദിവാസി പുനരധിവാസ വികസന മിഷന്റെ (ടി.ആര്‍.ഡി.എം) ഫണ്ടുപയോഗിച്ച് ജില്ലാ മണ്ണുസംരക്ഷണ വകുപ്പാണ് മാതൃക ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.2020 ഒക്ടോബറിലാണ് ഭവന നിര്‍മ്മാണത്തിന് ഭരണാനുമതിയായത്.കേരളത്തിലെ തന്നെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായത്തില്‍പ്പെട്ടവരാണ് ഗുണഭോക്താക്കളില്‍ ഏറെയും.
തണലായി നല്ല വീടുകള്‍
477 ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2 കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി,40 ചതുരശ്ര അടി വര്‍ക്ക് ഏരിയ എന്നിവയടങ്ങിയതാണ് ഇവിടുത്തെ വീടുകള്‍. എല്ലാ ഭവനങ്ങളും ഗുണഭോക്താക്കളുടെ മനസ്സിനണങ്ങിയ രീതിയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്
ഇനിയും നിര്‍മ്മിക്കാം വീടുകള്‍
വനം വകുപ്പ് വിട്ടുനല്‍കിയ 13.5 ഹെക്ടര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. 250 വീടുകള്‍ നിര്‍മ്മിക്കാനുള്ള ഭൂമിയാണ് പരൂര്‍കുന്നിലുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി വീടു നിര്‍മ്മിക്കാന്‍ കഴിയും.6 കോടി 60 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്.4 കോടി 51 ലക്ഷത്തി അറുപതിനായിരം രൂപ ഇതിനോടകം തന്നെ ചിലവഴിച്ചു.1 വീടിനു 6 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. ഗുണഭോക്താള്‍ക്ക് സ്വപ്ന ഭവനത്തിനു പുറമേ 10 സെന്റ് ഭൂമിയും നല്‍കുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും ടി.ആര്‍.ഡി. എം ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്യുന്നത്.ഇതില്‍ കുടിവെള്ളത്തിനു ജല അതോററ്ററിയില്‍ നിന്ന് 1 കോടി 30 ലക്ഷം ചിലവില്‍ എസ്റ്റിമേറ്റായിട്ടുണ്ട്. മറ്റുള്ള പ്രവൃത്തികളും മുന്നേറുകയാണ്. ഭവനപദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അങ്കന്‍വാടി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വായനശാല, ആരോഗ്യ കേന്ദ്രം,കമ്മ്യൂണിറ്റി ഹാള്‍ സ്വയം തൊഴില്‍ സംരംഭം എന്നിവ കൂടി നിര്‍മ്മിക്കാനുള്ള ആലോചനയുമുണ്ട്.