റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 500 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇരുന്നൂറോളം ഉത്തരവുകള്‍ സബ് കളക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. ആലപ്പുഴ റവന്യൂ ഡിവിഷനല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കൂകളില്‍ നിലം കൂടുതലായതിനാല്‍ ഭൂമിയുടെ സ്വഭാവവ്യതിയാനവും ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്.

2021 ഡിസംബര്‍ വരെ അയ്യായിരത്തിലധികം അപേക്ഷകള്‍ തീര്‍പ്പാക്കുകയും ഈയിനത്തില്‍ സര്‍ക്കാരിലേക്ക് 17 കോടിയോളം രൂപ അടയ്ക്കുകയും ചെയ്തു. ഈ ഇനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയത് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസാണെന്ന് സബ് കളക്ടര്‍ പറഞ്ഞു. കുടിശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുല്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്.

അമ്പലപ്പുഴ തഹസില്‍ദാര്‍ സി. പ്രേംജി, അമ്പലപ്പുഴ (ആര്‍.ആര്‍) തഹസില്‍ദാര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ഡി. സുധി, സീനിയര്‍ സൂപ്രണ്ട് ബി. കവിത, എന്നിവരും അദാലത്തില്‍ പങ്കെടുത്തു.