കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റ് നാളെ (26-02-2022) വൈകിട്ട് 4.30 ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. അഡ്വ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 240 കിടക്കകളില്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ എത്തും. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 2021 മേയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്നതിനും, വേഗത്തില്‍ നിര്‍മാണം നടത്തുന്നതിനും സഹായകമായത്.

പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോന്നിയ്ക്ക് ലഭ്യമായ പുതിയ ഓക്‌സിജന്‍ പ്ലാന്റ് റെക്കോഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ മെഡിക്കല്‍ കോളജില്‍  ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പടെ 270 കിടക്കകളാണ് ഉള്ളത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ്  ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല നിര്‍വഹിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തത്.
ഓക്‌സിജന്റെ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംല ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.