ഭിന്നശേഷി സംവരണത്തിന് ഭിന്നശേഷി നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരു തസ്തിക അനുയോജ്യമായതാണ് എന്ന് വിലയിരുത്തി തീരുമാനിക്കേണ്ട സമിതി യഥാസമയം തീരുമാനം കൈക്കൊള്ളാത്തതുമൂലം ഒരു ഭിന്നശേഷിക്കാരനും സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ കേരള പബ്ലിക് സർവീസ് കമ്മീഷന് ശുപാർശ ഉത്തരവ് നൽകി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ അസിസ്റ്റന്റ് പ്രൊഫസറായി റാങ്ക് ലിസ്റ്റിൽ പേരു വന്ന ആലപ്പുഴ കരുവാറ്റ പ്രൈമറി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ. ബിഷാ ബാബുവിന് ബന്ധപ്പെട്ട സർക്കാർ സമിതി തീരുമാനമെടുക്കാൻ വൈകിയതിനാൽ സംവരണാനുകൂല്യം നഷ്ടപ്പെട്ടു എന്ന പരാതിയിലാണ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചത്. ഡോ. ബിഷാ ബാബുവിന് പി.എസ്.സി. ലിസ്റ്റ് പ്രകാരമുള്ള സംവരണം സംബന്ധിച്ച സീനിയോറിറ്റി നഷ്ടപ്പെടാതെ 30 ദിവസത്തിനകം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകണമെന്നും മറ്റേതെങ്കിലും കാരണങ്ങളാൽ നിലവിലുണ്ടായിരുന്ന ഒഴിവുകളിൽ നിയമനം നടന്നിട്ടുണ്ടെങ്കിൽ അടുത്തതായി ഉണ്ടാകുന്ന ഒഴിവിൽ സംവരണം സംബന്ധിച്ച സർവീസ് സീനിയോറിറ്റി നിലനിർത്തി നിയമനം നൽകണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ നിർദ്ദേശിച്ചു.